താലിബാൻ ഭരണം പിടിച്ചടക്കിയത് മുതൽ അഫ്ഗാനിലെ സ്ത്രീകൾ നേരിടേണ്ടി വരുന്ന നീതി നിഷേധത്തിനെതിരെ പ്രതിഷേധങ്ങൾ ഉയരുമ്പോഴും അവരുടെ ദുരിതത്തിന് അവസാനമില്ല. സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയ നടപടിയിൽ കടുത്ത അമർശമാണ് അഫ്ഗാൻ വനിതകൾ ഉയർത്തുന്നത്. അഫ്ഗാനിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ പോകുന്ന ആദ്യത്തെ സ്ത്രീയാകാൻ സ്വപ്നം കണ്ടിരിക്കുകയായിരുന്നു മർവ. നഴ്സാകുക എന്നായുന്നു അവളുടെ സ്വപ്നം. അതിനായി ഏതാനം മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മാർവയ്ക്ക് ഇന്ന് കാണേണ്ടി വരുന്നത് തന്റെ സഹോദരൻ ഒറ്റയ്ക്ക് സർവകലാശാലയിലേക്ക് പോകുന്ന കാഴ്ചയാണ്.
‘പഠനത്തിനുള്ള സ്വാതന്ത്ര്യം വിലക്കുന്നതിനെക്കാൾ നല്ലത് തലവെട്ടാൻ ഉത്തരവിടുന്നതായിരുന്നു. അത് പോലും ഈ നിരോധനത്തേക്കാൾ നല്ലതായിരുന്നു’. പഠിക്കാനുള്ള തങ്ങളുടെ അവകാശങ്ങൾ വിലക്കിയതിനോട് പത്തൊൻപതുകാരിയായ മർവയുടെ പ്രതിഷേധം ഇങ്ങനെ.. ‘ മൃഗങ്ങളേക്കാൾ മോശമായാണ് ഞങ്ങളോട് പെരുമാറുന്നത്. അവയ്ക്ക് സ്വന്തമായി എവിടെയും പോകാം, പക്ഷേ ഞങ്ങൾ പെൺകുട്ടിൾക്ക് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പോലും അവകാശമില്ല. ഇങ്ങനെയൊരു ലോകത്തിൽ ജനിച്ചതിൽ ഞാനിന്ന് ദുഖിക്കുന്നു’ അവൾ പറഞ്ഞു. അഫ്ഗാൻ തലസ്ഥാനത്തെ ഒരു മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ മാർച്ച് മുതൽ നഴ്സിംഗ് ബിരുദത്തിന് ചേരുന്നതിലുള്ള തയ്യാറെടുപ്പിലായിരുന്നു മർവ. അവളെപ്പോലെ നിരവധി സ്ത്രീകളുടെ അവകാശങ്ങൾക്കും സ്വപ്നങ്ങൾക്കും വിലങ്ങു തടിയിടുകയാണ് താലിബാൻ ഇന്ന്.
അതേസമയം പെൺകുട്ടികളെ സർവകലാശാലയിൽ നിന്ന് വിലക്കിയ നടപടിയെ ന്യായീകരിച്ച് താലിബാൻ രംഗത്തെത്തിയിരുന്നു. യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തിൽ നിന്ന് സ്ത്രീകളെ വിലക്കിയ നപടി ആഗോളതലത്തിൽ രൂക്ഷ വിമർശനത്തിനിടയാക്കിയതിന് പിന്നാലെയാണ് വിശദീകരണവുമായി താലിബാൻ മന്ത്രി രംഗത്തെത്തിയത്. വിഷയത്തിൽ ആദ്യമായാണ് താലിബാൻ ഔദ്യോഗികമായി പ്രതികരിക്കുന്നത്. പഠിപ്പിക്കുന്ന ചില വിഷയങ്ങൾ ഇസ്‌ലാമിന്റെ നിയമങ്ങൾ ലംഘിക്കുന്നതാണെന്നും സർവകലാശാലകളിൽ ആണും പെണ്ണും ഒരിമിച്ചിരുന്ന് പഠിക്കുന്നത് ഇസ്ലാമിക നിയമങ്ങൾക്ക് വിരുദ്ധമാണെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി നിദ മുഹമ്മദ് നദീം അഫ്ഗാൻ ടെലിവിഷനോട് വ്യക്തമാക്കി. പെൺകുട്ടികളെ വിലക്കിയ നടപടിയെ അപലപിച്ച അന്താരാഷ്ട്ര സമൂഹത്തെയും താലിബാൻ വിമർശിച്ചു. വിദേശികൾ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.