പേ വിഷബാധയ്ക്കുളള വാക്‌സിനെടുത്തിട്ടും മരണം സംഭവിക്കുന്നത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. വാക്‌സിൻ എടുത്തിട്ടും എന്തുകൊണ്ട് മരണം സംഭവിക്കുന്നു?, വാക്‌സിൻ ഫലപ്രദമല്ലേ തുടങ്ങിയ നിരവധി സംശയങ്ങളാണ് ഉയർന്ന് കേൾക്കുന്നത്. അതിനിടെ ഇതുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ചില ശാസ്ത്രീയ വിവരങ്ങൾ പങ്കുവയ്ക്കുകയാണ്, ശാസ്ത്ര പ്രചാരകനും എഴുത്തുകാരനുമായ വിജയകുമാർ ബ്ലാത്തൂർ. പട്ടി കടിച്ചു മുറിച്ചാൽ ആ മുറിക്ക് തുന്നിക്കെട്ടരുതെന്നും പത്തു മിനിറ്റെങ്കിലും സോപ്പ് പതപ്പിച്ച വെള്ളത്തിൽ കഴുകണമെന്നും ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പിൽ അദ്ദേഹം പറയുന്നു.
കുറിപ്പിൽ നിന്ന്:
പട്ടി കടിച്ച് മുറിച്ചാൽ ഒരിക്കലും ആ മുറിവ് തുന്നിക്കൂട്ടാൻ പാടില്ല ജീവാപായം ഉണ്ടാകും എന്ന വിധമുള്ള അവസ്ഥ അല്ലെങ്കിൽ അത് അങ്ങിനെ തന്നെ തത്ക്കാലം വെക്കും.റാബിസ് വൈറസ് എന്നത് ഒരു വല്ലാത്ത വൈറസ് ആണ്. അത് പെരുകാൻ, വീണ്ടും പെരുകി വളരാൻ ആണ് ഓരോരോ ജീവികളിൽ കയറിക്കൂടുന്നത്. എല്ലാ ജീവികളും ഇങ്ങനെ വളരാൻ വേണ്ടി തന്നെ ആണ് സദാ ശ്രമിക്കുന്നതും.മുറിവുകളിലൂടെ, മ്യൂക്കസ് സ്തരത്തിലൂടെ ഒക്കെ ഉള്ളിലെത്തിയാൽ നെർവുകളിൽ എത്തലാണ് അടുത്ത പടി. എന്നിട്ട് പതുക്കെ സഞ്ചരിച്ച് സുഷുമ്നയിലും തലച്ചോറിലും എത്തും. എന്നിട്ട് പെരുകും. ഉമിനീർ ഗ്രന്ഥികളിലും മറ്റും എത്തി അവിടെ നന്നായി പെരുകും.
തലച്ചോറിലെത്തിയാൽ ദിവസങ്ങൾ കൊണ്ട് കയറിക്കൂടിയ ജീവി ചാവും എന്നതിനാൽ വേഗം അടുത്ത ജീവിയിൽ കയറി ഈ പെരുകൽ പരിപാടി അനന്തമായി തുടരാൻ ഈ മാരക വൈറസ് ഒരു തന്ത്രം പയറ്റും. തലച്ചോറിൽ മാറ്റങ്ങൾ വരുത്തി അക്രമ സ്വഭാവം ഉണ്ടാക്കും, കണ്ടവരെ പിടിച്ച് കടിപ്പിക്കും. അപ്പോൾ വായിലെ ഉമിനീരിന് മറ്റൊരാളുടെ ശരീരത്തിൽ കയറാൻ വഴി ആയല്ലൊ.ഇത്തരത്തിൽ പറ്റിയ മുറിവിൽ നിന്നും അവർ പതുക്കെ നീങ്ങി അടിയിലെ നെർവ് തലപ്പുകൾ കണ്ടെത്തും. അതിനും മുമ്പ് സോപ്പിട്ട് കഴുകി ഒഴിവാക്കാൻ പറ്റിയാൽ തന്നെ വലിയൊരു അപകട സാദ്ധ്യത കുറയും. സോപ്പ് കാണും പോലെ അത്ര സാധുവല്ല. റാബിസ് വൈറസിന്റെ പുറത്തെ ലിപിഡ് പാളി സോപ്പ് തട്ടിയാൽ തകരും. പിന്നെ വൈറസ് വെറും ബടുക്കൂസ് ആകും, അതിന് നമ്മുടെ നെർവുകളിൽ ബന്ധിക്കാൻ കഴിയാതാവും നമ്മൾ രക്ഷപ്പെടും.
അതിനാൽ 10-15 മിനിട്ട് സോപ്പ് പതച്ച്, പൈപ്പ് വെള്ളത്തിൽ കഴുകുന്നതിലും പ്രധാന ചികിത്സ വേറെ ഒന്നും ഇല്ല. എന്നിട്ടേ ആശുപത്രിയിലേക്ക് എടുത്ത് ഓടാൻ പാടുള്ളു. അല്ലാതെ പാമ്പുകടി ഏറ്റ ആളെയും കൊണ്ട് ഓടും പോലെ വണ്ടി പിടിച്ച് ഓടരുത്.ഇനി തുന്നാത്ത കാര്യം. തുന്നലിനിടയിൽ വെറുതെ നിൽക്കുന്ന വൈറസിന് നെർവിൽ എത്താൻ വഴി ഒരുങ്ങിക്കളയും അതൊഴിവാക്കാനാണ് തുന്നൽ വേണ്ടെന്ന് വെക്കുന്നത്. തലയിലും മുഖത്തും തലച്ചോറിനോട് അടുത്തുള്ള സ്ഥലത്താണെങ്കിൽ, കൂടുതൽ
വലിയ മുറിവാണെങ്കിൽ, നെർവ് എൻഡിങ്ങുകൾ ധാരാളമുള്ള കൈപ്പത്തിയിലും മറ്റും ആണെങ്കിൽ വളരെ വേഗം അവിടെ, മുറിവിൽ എല്ലാ ഭാഗത്തും ആയി റാബിസ് ഇമ്മ്യൂണോഗ്ലോബുലിൻ സിറം കുത്തിവെക്കുകയാണ് ചെയ്യുക. വാക്സിൻ കുത്തി വെച്ച് ശരീരം വൈറസിനെതിരെ ഉള്ള ആന്റി ബോഡികൾ ഉണ്ടാക്കാൻ കുറച്ച് ദിവസം എടുക്കും എന്നതിനാലാണ് അത്.സിറവും വാക്സിനും കൃത്യമായി എടുത്തിട്ടും പേ ബാധയുണ്ടായത് വളരെ ഗൗരവമുള്ളതും നമ്മെ എല്ലാവരേയും ഭയത്തിന്റെ മുൾമുനയിൽ നിർത്തുന്നതുമായ കാര്യമാണ്.
ആഴത്തിലുള്ള കടിയിൽ, പട്ടിയുടെ പല്ല് ഉള്ളിലെ നെർവുകളിൽ സ്പർശിക്കുകയും വൈറസുകൾ നെർവുകളിൽ നേരിട്ട് കയറുകയും ചെയ്തതാകാനും മതി, അത്യപൂർവമായേ ഇങ്ങനെ സംഭവിക്കാറുള്ളു.വാക്സിനെടുക്കുമ്പോൾ കൃത്യമായും തൊലിക്കടിയിൽ ഇൻട്രാ ഡെർമൽ തന്നെ ആയി വാക്സിൻ എത്തണം. സൂചി തൊലിയുടെ ആഴത്തിലേക്ക് കയറി പോയി സബ്ക്കുട്ടേനിയസ് ഏരിയയിൽ വാക്സിൻ എത്തിപ്പോയാലും വാക്സിൻ കൊണ്ട് പ്രതീക്ഷിച്ചത്ര ഫലം ലഭിക്കില്ല. എന്നാൽ കേരളത്തിലെ ആരോഗ്യ വകുപ്പ് നേഴ്സ്മാർക്ക് ഹഉങഞ രീതിയിൽ കുത്തിവെപ്പ് നൽകാൻ കൃത്യമായ പരിശീലനം നൽകാറുണ്ട്. കോൾഡ് ചെയിൻ ശീതികരണ സംവിധാനവും വളരെ കാര്യക്ഷമമാണ, മരുന്നിന്റെ ഗുണനിലവാരത്തിലും പ്രശ്നമുള്ളതായി അറിവില്ല. എങ്കിലും എല്ലാ കാര്യങ്ങളും സമഗ്രമായി പരിശോധിക്കണം.ഇനി ഒരു മരണം കൂടി ഉണ്ടാകരുത്.