‘ഡൽഹി ചായഗാഥ’; ശർമിഷ്ഠ ഘോഷ്- എംഎ ഇംഗ്ലീഷ്

വരൂ, നമുക്ക് ശർമിഷ്ഠ ഘോഷിനെ പരിചയപ്പെടാം. ഇന്ത്യയുടെ തലസ്ഥാന നഗരിയായ ഡൽഹിയിലെ കന്റോൺമെന്റ് ഏരിയയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുന്ന ഊർജസ്വലയായ ഒരു യുവതിയാണ് ശർമിഷ്ഠ. എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് ആളുകളോട് ഇടപെടുന്ന യുവതിയെ അതുവഴി കടന്നുപോകുന്ന എല്ലാവരുടെയും ശ്രദ്ധയിൽപ്പെടും. ചായക്കച്ചവടം ഉന്തുവണ്ടിയിലാണ്. എന്നാൽ, ചായക്കച്ചവടം ചെയ്യുന്ന ശർമിഷ്ഠ ഷോഷ് ആരാണെന്ന് അറിഞ്ഞാൽ ശരിക്കും ഞെട്ടും! ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തരബിരുദമുള്ള യുവതിയാണ് അവർ. ബ്രിട്ടീഷ് കൗൺസിലിലെ മികച്ച ഉദ്യോഗം ഉപേക്ഷിച്ചാണ് ശർമിഷ്ഠ തന്റെ സഞ്ചരിക്കുന്ന ചായക്കട തുടങ്ങിയത്. ചായക്കടയും ലഘുഭക്ഷണവും വിളമ്പുന്ന കടകളുടെ ഒരു ശൃഖലതന്നെ തുടങ്ങുകയാണ് ശർമിഷ്ഠയുടെ ലക്ഷ്യം.

അതിനായുള്ള കഠിനാധ്വാനത്തിൽ ശർമിഷ്ഠ ഒറ്റയ്ക്കല്ല, അടുത്ത കൂട്ടുകാരി കൂടിയായ ഭാവന റാവുവുമുണ്ട്. ലുഫ്താൻസ എയർലൈൻസിലെ ജീവനക്കാരിയാണ് വിദ്യാസമ്പന്നകൂടിയായ ഭാവന. വൈകുന്നേരങ്ങളിൽ കുടുംബാംഗങ്ങളും സഹായിത്തിനായി എത്താറുണ്ട്. ചയക്കടയിൽനിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം തന്റെ കുടുംബത്തിനു നൽകുകയും ചെയ്യുന്നു ശർമിഷ്ഠ.

നാല് ദിവസങ്ങൾക്കു മുമ്പാണ് ശർമിഷ്ഠ ഘോഷിന്റെ കഥ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇന്ത്യൻ കരസേനയിലെ ബ്രിഗേഡിയർ സഞ്ജയ് ഖന്നയാണ് ശർമിഷ്ഠയെക്കുറിച്ച് സമൂഹമാധ്യമത്തിൽ എഴുതിയത്. കുറിപ്പുപങ്കുവച്ച് മൂന്നുദിവത്തിനുള്ളിൽ മുപ്പതിനായിരത്തിലേറെ ലൈക്ക് ലഭിച്ചു. ആയിരക്കണക്കിന് കമന്റുകളും നൂറുകണക്കിന് റീപോസ്റ്റുകളും ലഭിക്കുകയുണ്ടായി. ശർമിഷ്ഠയുടെ ചിത്രം സഹിതമാണ് ഖന്ന പോസ്റ്റ് പങ്കുവച്ചത്. ജോലിയുടെ വലിപ്പ-ചെറുപ്പമല്ല എന്നാൽ, ഒരാൾ വലിയ സ്വപ്നം കാണുന്നു- എന്നു തുടങ്ങുന്ന കുറിപ്പോടെയാണ് ബ്രിഗേഡിയർ കുറിപ്പ് പങ്കുവയ്ക്കുന്നത്. ഒരാളുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള നിശ്ചയദാർഢ്യത്തോടെയുള്ള കഠിനാധ്വാനത്തെ താൻ ബഹുമാനിക്കുന്നുവെന്നും ഖന്ന പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *