ഹജ്ജ് സർവീസ് കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി സൗദി. അനധികൃതമായി ഹജ്ജിലേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കുകയില്ലെന്നും ലംഘനങ്ങൾ കണ്ടെത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
മക്കയിൽ ചേർന്ന ഹജ്ജ് സേവന കമ്പനികളുമായുള്ള യോഗത്തിലാണ് ഹജ്ജ് മന്ത്രിയുടെ മുന്നറിയിപ്പ്. തീർത്ഥാടകരോടുള്ള ബാധ്യതകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ കടുത്ത ശിക്ഷ കമ്പനികൾ നേരിടേണ്ടി വരും. പിഴയും ലൈസൻസ് റദ്ദാക്കലും ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാകുമെന്ന് ഹജ്ജ് മന്ത്രി ഡോ. തൗഫീഖ് അൽ റബിയ പറഞ്ഞു.
ഈ വർഷത്തെ ഹജ്ജ് സീസണിന്റെ ഒരുക്കങ്ങളുടെ അവലോകനവും യോഗത്തിൽ നടന്നു. ഗതാഗതം, താമസം, കാറ്ററിംഗ്, മാർഗനിർദേശം, ലോജിസ്റ്റിക് തുടങ്ങിയ പ്രധാന മേഖലയിലെ സേവന ദാതാക്കൾക്ക് ആവശ്യമായ നിർദേശങ്ങൾ കൈമാറിയിട്ടുണ്ട്. തീർത്ഥാടകർക്ക് നാട്ടിൽ നിന്നും പുറപ്പെടുന്നതിനു മുമ്പും എത്തിയതിനുശേഷവും ആവശ്യമായ ബോധവൽക്കരണങ്ങൾ കമ്പനി നടത്തണം. തടസ്സമില്ലാതെ സേവനങ്ങൾ ലഭ്യമാകുന്നതിന് നുസുക് കാർഡ് പ്രോത്സാഹിപ്പിക്കണം. അനധികൃതമായി ഹജ്ജിനെത്തുന്നവരെ കർശനമായി തടയും. അനുമതിയില്ലാതെ ഹജ്ജ് പാടില്ല എന്ന ക്യാമ്പയിൻ മന്ത്രാലയം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.