പെരുന്നാൾ അടുത്തതോടെ വിപണിയിൽ കർശന നിരീക്ഷണവുമായി ഒമാൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. ഉത്സവ സീസണിൽ സാധാരണയായി ആവശ്യകത വർധിക്കുന്ന മേഖലകളിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിശോധനകൾ നടക്കുന്നത്. വ്യാപാരികളും സേവന ദാതാക്കളും വർധിച്ച ആവശ്യകത മുതലെടുത്ത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നത് തടയുകയാണ് പരിശോധനുടെ ലക്ഷ്യം.
ഉപഭോക്താക്കൾക്ക് ന്യായമായ വിലയിൽ സാധനങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിവിധ നടപടികൾ അതോറിറ്റി സ്വീകരിക്കുന്നുണ്ട്. വാങ്ങിയ രസീതികളുമായി വിലകൾ താരതമ്യം ചെയ്യുക, ഇടയ്ക്കിടെ പരിശോധനകൾ നടത്തുക, ആവശ്യമെങ്കിൽ സാമ്പിളുകൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്.
കൂടാതെ, വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയവുമായി സഹകരിച്ച് ഡിജിറ്റൽ അക്കൗണ്ടുകൾ നിരീക്ഷിക്കുന്ന ഒരു പ്രത്യേക ടീം വഴി ഇ-കൊമേഴ്സ് മേഖലയിലും അതോറിറ്റി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഓഫറുകളുടെയും വെബ്സൈറ്റുകളുടെയും വിശ്വാസ്യത ഉറപ്പാക്കി, പരിശോധിച്ച ശേഷം മാത്രം സാധനങ്ങൾ വാങ്ങാൻ അതോറിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പരാതികളോ അന്വേഷണങ്ങളോ ഉണ്ടെങ്കിൽ ഔദ്യോഗിക ചാനലുകൾ വഴി ബന്ധപ്പെടാൻ സിപിഎ അഭ്യർത്ഥിച്ചു.