ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെ കണ്ടെത്താൻ ഒമാനിലെ റോഡുകളിൽ എഐ ക്യാമറകൾ. ലംഘനത്തിന് ഇനി കനത്ത പിഴ വീഴും. ഒമാൻ റോഡുകളിൽ എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ നിലവിൽ സജീവമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ പറഞ്ഞു. സുൽത്താനേറ്റിലെ വാഹനാപകടങ്ങളിൽ പ്രധാന കാരണങ്ങളിലൊന്ന് ഡ്രൈവിങ്ങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമാണ്.
ഇതിനെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പാതയോരങ്ങളിൽ നൂതന സംവിധാനം ഒരുക്കിയിരിക്കുന്നത്. ഒമാനി റോഡുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങൾ ഇപ്പോൾ സജീവമാണെന്ന് റോയൽ ഒമാൻ പൊലീസിലെ ട്രാഫിക് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എൻജിനീയർ അലി ബിൻ ഹമൗദ് അൽ ഫലാഹി അറിയിച്ചു. ഫോണുകൾ ഉപയോഗിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ ഈ നൂതന ക്യാമറകൾക്ക് കഴിയും. തത്സമയം നിയമലംഘനങ്ങൾ തിരിച്ചറിയാനും സഹായിക്കുന്നു.
ഇതിനു പുറമേ, ഗതാഗതക്കുരുക്ക് നിരീക്ഷിക്കുന്നതിനും, തിരക്കേറിയ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും, താൽപര്യമുള്ള വാഹനങ്ങൾ തിരിച്ചറിയുന്നതിനും സഹായിക്കും. അതേസമയം പ്രതിവർഷം ആഗോളതലത്തിൽ ഉണ്ടാകുന്ന വാഹനാപകടങ്ങളിൽ 25 ശതമാനവും മൊബൈൽ ഫോൺ ഉപയോഗമൂലമാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. മൊബൈൽഫോൺ ഉപയോഗം ഡ്രൈവർമാരുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനാൽ, യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും, മറ്റ് റോഡ് ഉപയോക്താക്കൾക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുമുണ്ട്.