ഉംറ തീർഥാടനത്തിന് എത്തി മക്കയിൽ കാണാതായ മലയാളി തീർഥാടകയ്ക്കായുള്ള തിരച്ചിൽ തുടരുന്നു. കണ്ണൂർ, കൂത്തുപറമ്പ്, സ്വദേശി റഹീമയെ(60)ആണ് കഴിഞ്ഞ വ്യാഴാഴ്ച മുതൽ കാണാതായത്. ബഹ്‌റൈനിൽ നിന്ന് അഞ്ച് ദിവസം മുൻപാണ് മകനും മരുമകളുമൊത്ത് സ്വകാര്യ ഗ്രൂപ്പിൽ എത്തിയത്. വ്യാഴാഴ്ച രാത്രി ഹറമിൽ ത്വവാഫ് നടത്തിയതിനു ശേഷം ഹോട്ടലിലേക്ക് വിശ്രമിക്കുന്നതിന് പോകുമ്പോൾ ആൾത്തിരക്കിൽ മാതാവിനെ കാണാതാവുകയായിരുന്നുവെന്ന് സൗദിയിലുള്ള മകൻ ഫനിൽ ആസാദ് പറഞ്ഞു.
റഹീമയെ കാണാതായതിനെ തുടർന്ന് പൊലീസും പ്രധാന മലയാളി സാമൂഹിക സംഘടനകളുടേയും സന്നദ്ധപ്രവർത്തകരുടേയും നേതൃത്വത്തിൽ മക്കയിൽ സാധ്യമായ ഇടങ്ങളിൽ നേരിട്ടുള്ള തിരച്ചിലും വ്യാപക അന്വേഷണവും നടത്തുകയാണ്. ഒപ്പം ഹറമിൽ വഴിതെറ്റിപ്പോകുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന ഗ്രാൻഡ് മസ്ജിദിലെ സേവനവിഭാഗത്തിന്റെ സഹായവും തേടിയിട്ടുണ്ട്. മക്കയിലും പരിസരങ്ങളിലും അന്വേഷിച്ചുവെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ആശുപത്രികളിൽ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല.
റമസാൻ അവസാന പത്തിലെത്തിയതോടെ വലിയ തിരക്കാണ് മക്കയിലെങ്ങും അനുഭവപ്പെടുന്നതെങ്കിലും വാർത്താ ഏജൻസികളിലൂടെയും, സാമൂഹികമാധ്യമങ്ങളിലൂടെയും സാമൂഹിക സംഘടനകളുടെ വാട്സാപ്പ്ഗ്രൂപ്പുകളിലുടേയും വിവരം കൈമാറിയുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.
മാതാവിനെ കണ്ടെത്തുകയോ എന്തെങ്കിലും വിവരം ലഭിക്കുകയോ ചെയ്യുന്നവർ ബന്ധപ്പെടണമെന്ന് സൗദിയിലുള്ള മകൻ ഫനിൽ ആസാദ് അഭ്യർഥിച്ചു. ഫോൺ +966 501843128(സൗദി), +973 34352996 (ബഹ്റൈൻ),+971 528237415(ദുബായ്), +91 9995332510,+91 7025294375,+91 7306467019(ഇന്ത്യ)