വയനാട് ദുരന്തത്തിൽ അനാഥരായ എല്ലാ കുട്ടികളെയും ദത്തെടുക്കാനും അവരെ വളർത്താനും സന്നദ്ധത പ്രകടിപ്പിച്ച് അബൂദബി ആസ്ഥാനമായ അഹല്യ മെഡിക്കൽ ഗ്രൂപ്. വയനാട് ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ട്ടപ്പെട്ട കുട്ടികളെ ഏറ്റെടുത്ത് വളർത്താനും, അവർക്കു വേണ്ട വിദ്യാഭ്യാസം അവർ ആഗ്രഹിക്കുന്ന തലം വരെ നൽകാനും അഹല്യ മെഡിക്കൽ ഗ്രൂപ് സന്നദ്ധത പ്രകടിപ്പിച്ചു.
അഹല്യ മെഡിക്കൽ ഗ്രൂപ്പിന്റെ പാലക്കാട് കാമ്പസിൽ പ്രവർത്തിച്ചു വരുന്ന അഹല്യ ചിൽഡ്രൻസ് വില്ലേജിലേക്കാണ് കുട്ടികളെ ദത്തെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിനുവേണ്ടിയുള്ള നിയമപരമായ അനുവാദത്തിനായി കേരള സർക്കാറുമായും, വയനാട് ജില്ല ഭരണകൂടവുമായും അഹല്യ മെഡിക്കൽ ഗ്രൂപ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.
അഹല്യ ചിൽഡ്രൻസ് വില്ലേജുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്നവർക്ക് ഫോൺ +91 9544000122. വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം പരിക്കേറ്റവർ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്ന് പ്രാർഥിക്കുന്നതായും കമ്പനി വാർത്തക്കുറിപ്പിൽ അറിയിച്ചു.