സ്ഥാനാരോഹണത്തിന് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത യാക്കോബായ സഭാധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത രംഗത്ത്. യാക്കോബായ, ഓർത്തഡോക്സ് സഭകൾ തമ്മിൽ ഒന്നിക്കുക എന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, സഭകൾക്കിടയിലെ സമാധാന ശ്രമങ്ങൾക്കാണ് തന്‍റെ ആദ്യ പരിഗണനയെന്നും പറഞ്ഞു. യാക്കോബായ, ഓർത്തഡോക്സ് സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് പറഞ്ഞ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത, ഇരുസഭകളും സഹകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെട്ടു. മലങ്കര സഭയിലെ സമാധാനത്തിനാണ് തന്‍റെ പ്രഥമ പരിഗണന. സഹോദരീ സഭകളാണെന്ന് ഇരുകൂട്ടരും അംഗീകരിക്കണം. സമാധാന ശ്രമങ്ങൾക്ക് യാക്കോബായ സഭ തയാറാണ്. ഓർത്തഡോക്സ് വിഭാഗവുമായി ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കാൻ തയ്യാറാണ്. ഇരുകൂട്ടരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകണം. പളളി പിടിച്ചെടുക്കുന്നത് നിർത്തണം. ഇരുസഭകളുടെയും തലപ്പത്തുനിന്നാണ് ഐക്യ ശ്രമങ്ങൾ തുടങ്ങേണ്ടതെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്ത വ്യക്തമാക്കി.
സഭകളുടെ ലയനം പ്രായോഗികമല്ലെന്ന് നിയുക്ത യാക്കോബായ സഭാധ്യക്ഷൻ
