ഡോക്ടറിനു ചിരിക്കാം ഞാനല്ലേ മരിക്കാന്‍ പോകുന്നത്; ആശുപത്രി അനുഭവത്തെക്കുറിച്ച് സലിംകുമാര്‍ പറഞ്ഞത്

നര്‍മത്തിന്റെ വ്യത്യസ്തമായ വഴികളിലൂടെ മലയാളികളകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന നടനാണ് സലിംകുമാര്‍. ഒരിക്കല്‍ അസുഖബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ നാളുകളെക്കുറിച്ച് നര്‍മം കലര്‍ന്ന ഭാഷയില്‍ സലിംകുമാര്‍ സംസാരിച്ചിരുന്നു.

തനിക്കു മരണത്തെ പേടിയില്ലെന്നാണ് സലിംകുമാര്‍ പറഞ്ഞത്. മരണത്തെ മുഖാമുഖം കണ്ട ആളാണ് ഞാന്‍. മഞ്ഞപ്പിത്തം ബാധിച്ച് വെന്റിലേറ്ററില്‍ കിടന്ന സമയത്ത് എനിക്കരികിലുണ്ടായിരുന്ന ഒരുപാട് പേര്‍ മരിച്ചത് എന്റെ കണ്‍മുന്നില്‍ കണ്ടിട്ടുണ്ട്. അതു കണ്ടു പേടിച്ചിട്ടുണ്ട്. ഡോക്ടറിനോടു ഞാന്‍ മരിക്കുമോ എന്നു ചോദിച്ചു. അപ്പോള്‍ അദ്ദേഹം ചിരിച്ചുകൊണ്ടു മറുപടി പറഞ്ഞു. ഒരു സ്‌പെഷ്യല്‍ കെയറിനു വേണ്ടിയാണ് വെന്റിലേറ്ററിലേക്കു മാറ്റിയതെന്ന്. അദ്ദേഹത്തിന്റെ ചിരി കണ്ടപ്പോള്‍ പുള്ളിക്കു ചിരിക്കാമല്ലോ ഞാനല്ലേ മരിക്കാന്‍ പോകുന്നത് എന്നായിരുന്നു മനസില്‍.

സിനിമയില്‍ നിന്നു മാറിനിന്ന കാലത്ത് ആളുകള്‍ക്ക് എന്നെ മിസ് ചെയ്യേണ്ട അവസരം സോഷ്യല്‍ മീഡിയകള്‍ ഉണ്ടാക്കിയിട്ടില്ല. ഞാന്‍ മരിച്ചു എന്ന തരത്തില്‍ ഒന്നല്ല പത്തു തവണ അവര്‍ പോസ്റ്റിട്ടു. ആ വാര്‍ത്ത കേട്ട് പല സുഹൃത്തുക്കളും ഫോണില്‍ വിളിച്ചു. കോളെടുത്തപ്പോള്‍ അവര്‍ക്ക് സംശയം തോന്നിയിട്ടുണ്ടാവാം, മരിക്കുമ്പോള്‍ കൂടെ ഫോണും കൊണ്ടു പോകാമോ എന്ന്. ഇക്കാര്യം അറിഞ്ഞപ്പോള്‍ എന്നെ ആശ്വസിപ്പിച്ച രണ്ടു പേരാണ് കലാഭവന്‍ മണിയും കല്‍പ്പന ചേച്ചിയുമെന്നും താരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *