ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല: തുറന്ന് പറഞ്ഞ് കൈതപ്രം ദാമോദരൻ നമ്പൂതിരി

മലയാളികൾക്ക് എന്നും ഓർത്തിരിക്കാൻ പാകത്തിന് ഒരുപിടി ഗാനങ്ങൾ എഴുതിയ ഗാനരചയിതാവാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. തന്റെ സംഗീത ജീവിതത്തെ കുറിച്ചും രാഷ്ട്രീയ നിലപാടിനെ കുറിച്ചും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം മനസ് തുറന്നു. തന്റെ അച്ഛൻ ഇ.എം.എസിന്റെ വലിയ ആരാധകനായിരുന്നുവെന്ന് പറഞ്ഞ അദ്ദേഹം, താനൊരു കമ്മ്യൂണിസ്റ്റ് അല്ലെന്നും വ്യക്തമാക്കി. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാൽ താൻ അയാൾക്ക് വോട്ട് ചെയ്യുമെന്നും താൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

ബാബരി മസ്ജിദ് തകർത്ത ദിവസമാണ് വാത്സല്യം സിനിമയിലെ ‘അലയും കാറ്റിന്‍ ഹൃദയം..’ എന്നുതുടങ്ങുന്ന ഗാനം താൻ എഴുതിയത് എന്ന് കൈതപ്രം ഓർമ്മിക്കുന്നു. അതിലെ ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ എഴുതുമ്പോൾ താൻ വളരെ ദുഃഖകാരമായ ഒരു അവസ്ഥയിൽ ആയിരുന്നെന്നും കൈതപ്രം പറയുന്നു.

‘വളരെ ദുഃഖകാരമായ ഒരു സമയമായിരുന്നു അത്. ബാബരി മസ്ജിദ് തകർത്ത ദിവസം ഡിസംബർ ആറിന് രാത്രിയാണ് ‘രാമായണം കേൾക്കാതെയായി’ എന്ന വരികൾ ഞാൻ എഴുതുന്നത്. ബാബരി മസ്ജിദ് തകർത്തതുകൊണ്ട് അവരെന്ത് നേടി? അതെന്നെ വളരെയധികം ബാധിച്ചിരുന്നു. എന്റെ വികാരങ്ങളുടെ പ്രതിഫലനം ആയിരുന്നു വാത്സല്യം സിനിമയിലെ ആ ഗാനം. എന്റെ അച്ഛൻ ഇ. എം. എസ് നമ്പൂതിരിപാടിന്റെ വലിയ ആരാധകനായിരുന്നു.

പക്ഷേ ഞാനൊരു കമ്മ്യൂണിസ്റ്റ് അല്ല. നല്ലൊരു മനുഷ്യൻ തെരഞ്ഞെടുപ്പിന് മത്സരിച്ചാൽ ഞാൻ അയാൾക്ക് വോട്ട് ചെയ്യും. ഞാൻ ആരേയും അന്ധമായി ആരാധിക്കുന്നില്ല. കളിയാട്ടം, ദേശാടനം എന്നീ സിനിമകൾക്ക് ശേഷം എന്നെ ഹിന്ദുത്വ എഴുത്തുകാരനായി ലേബൽ ചെയ്തിരുന്നു. അതൊന്നും ഞാൻ ശ്രദ്ധിക്കുന്നില്ല. എഴുത്ത് എന്റെ ജോലിയുടെ ഭാഗമാണ്. എല്ലാ രാഷ്ട്രീയ പാർട്ടിയുടെയും പരിപാടികൾക്ക് ഞാൻ പോകാറുണ്ട്’, അദ്ദേഹം പറഞ്ഞു.

നടൻ പൃഥ്വിരാജിനെതിരെയും അദ്ദേഹം മനസ് തുറന്നു. പൃഥ്വിരാജ് തന്നെ സംബന്ധിച്ചിടത്തോളം ആരുമല്ലെന്നും മലയാള സിനിമ പൃഥ്വിരാജിന്റെ കുത്തകയായാൽ പോലും തനിക്ക് ഭയപ്പെടേണ്ട ആവശ്യമില്ലെന്നും കൈതപ്രം തുറന്നടിച്ചു. ഒരു പ്രമുഖമാദ്ധ്യത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാരുണ്യത്തെ കുറിച്ച് അഭിപ്രായം പറയുന്നയാള്‍ തന്നോട് ഒരു കാരുണ്യവും കാട്ടിയില്ലെന്നും കൈതപ്രം വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *