മഞ്ജു വാര്യർ, സംയുക്ത വർമ, ഭാവന, പൂർണിമ ഇന്ദ്രജിത്, ഗീതു മോഹൻദാസ് എന്നിവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന്റെ കാരണങ്ങൾ നടി ശ്വേതാ മേനോൻ തുറന്നുപറഞ്ഞത് വൻ തരംഗമായി മാറി. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശ്വേത തന്റെ മനസിലുള്ളതും താൻ അനുഭവിച്ചതും മനസിലാക്കിയതുമായി കാര്യങ്ങൾ തുറന്നുപറഞ്ഞത്.
ഇവരിൽ ചില നുണകളാണു തനിക്കു ദഹിക്കാതെ വന്നതെന്നും അതുകൊണ്ടാണ് ഈ കൂട്ടത്തിൽ നിന്നു പുറത്തുകടന്നതെന്നും ശ്വേത പറയുന്നു. ”നമ്മുടെ കാഴ്ചപ്പാട് മാറി. ഞാൻ ഒരു സൈനികന്റെ മകളാണ്. എനിക്ക് നേരേ വാ, നേരേ പോ എന്നതു മാത്രമേ അറിയൂ. വാക്കുകൾ പിടിച്ചും ഒടിച്ചും സംസാരിക്കാൻ എനിക്കറിയില്ല. പറയാനുള്ളത് ഞാൻ നേരിട്ട് പറയും. ഞാൻ ഒറ്റ മകളാണ്. എനിക്ക് സ്നേഹിക്കാൻ മാത്രമേ അറിയുകയുള്ളൂ. എന്നോട് കള്ളത്തരം പറഞ്ഞാൽ എനിക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. അത് ഇവരല്ലാ, ആരാണെങ്കിലും അങ്ങനെതന്നെ.
കള്ളത്തരം പറഞ്ഞാൽ എനിക്കത് ദഹിക്കില്ല. ഞാൻ ആരുടെയും ജീവിതത്തിൽ വന്നു കള്ളത്തരം പറയാറില്ല, അതുകൊണ്ട് എന്നോടും ആരും പറയണ്ട. അങ്ങനെ എന്തോ ഒരു സ്വരച്ചേർച്ച ഇല്ലാതായതാണ് ഈ സൗഹൃദം തകരാൻ കാരണം. കള്ളത്തരം പറഞ്ഞതുകൊണ്ടാണ് സൗഹൃദം വേണ്ടെന്നുവച്ചത്. എന്നെ മാത്രമാണ് അവർ പറ്റിച്ചത്. ഞാൻ ബോംബെക്കാരി ആണല്ലോ. ഞാനെന്തിന് ഇവരെ ബുദ്ധിമുട്ടിക്കണമെന്ന് എനിക്ക് തോന്നി. പുറത്തുനിന്നുള്ളവർ ചോദിക്കാൻ തുടങ്ങിയപ്പോൾ ആകെ ബുദ്ധിമുട്ടായി.
ദിലീപ്-മഞ്ജു വാര്യർ വിഷയം മാത്രമായിരുന്നില്ല. അത് വേറെ ഒരു രീതിയിലാണ്. എന്തായാലും എനിക്ക് കുറച്ചു കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ തമ്മിൽ യുദ്ധമൊന്നും നടന്നില്ല. ശരി എന്നു പറഞ്ഞു ആ സൗഹൃദം പിരിഞ്ഞു, അത്രമാത്രം. അവരെല്ലാം ഇപ്പോഴും സൗഹൃദത്തിലാണ്” ശ്വേത പറഞ്ഞു.