‘ഈ സിനിമകളിലെ കഥാപാത്രങ്ങൾ ഇപ്പോഴും എന്നെ അലട്ടാറുണ്ട്’: മഞ്ജു വാര്യർ

മലയാളികളുടെ മനസിലെ നായികാസങ്കൽപ്പത്തിൻറെ പൂർണതയാണ് മഞ്ജു വാര്യർ. അഭിനേത്രി മാത്രമല്ല, നൃത്തത്തിലും തൻറെ കയ്യൊപ്പു പതിപ്പിച്ച മഞ്ജു വാര്യർ എക്കാലത്തെയും മികച്ച നടിമാരിലൊരാളാണ്. തൻറെ പ്രിയപ്പെട്ട ചില കഥാപാത്രങ്ങളെക്കുറിച്ചു തുറന്നുപറയുകയാണ് താരം.

പൂർണമായും ഞാൻ സംവിധായകൻറെ നടിയാണ്. സംവിധായകൻ പറയുന്നത് എന്താണോ, അതു ശ്രദ്ധിച്ചു കേട്ട്, അതിനുവേണ്ട പാകപ്പെടത്തലുകൾ മനസിൽ നടത്തും. എല്ലാ നടീനടന്മാരും അങ്ങനെയൊക്കെ ചെയ്യുന്നവരാണ്. എങ്കിൽ മാത്രമേ കഥാപാത്രവും സിനിമയും നന്നാകൂ. എന്നാൽ, കഥാപാത്രങ്ങൾക്കും കൃത്രിമമായ തയാറെടുപ്പുകളൊന്നും നടത്താറില്ല. അത്തരം മാനറിസങ്ങളൊക്കെ പഠിച്ചു ചെയ്യുന്നവരെക്കുറിച്ചു ധാരാളമായി കേട്ടിട്ടുണ്ട്. പക്ഷേ, അങ്ങനെയൊന്നും ഞാനിതു വരെ ചെയ്തിട്ടില്ല. ഇനി ചെയ്യാനും ആഗ്രഹമില്ല. ചെയ്താൽ ശരിയാകില്ല അല്ലെങ്കിൽ കൈയിലൊതുങ്ങില്ല എന്നുതോന്നുന്ന കഥാപാത്രങ്ങൾ എന്നെത്തേടി എത്തിയപ്പോൾ ഞാനതു വേണ്ടെന്നു വച്ചിട്ടുമുണ്ട്. ഇങ്ങനെയൊക്കെയാണ് എൻറെ രീതികൾ.

ഇംപ്രവൈസേഷൻ ആണ് കഥാപാത്രങ്ങളുടെ വിജയം. സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ കഥാപത്രം മനസിലേക്കെത്തും. അല്ലെങ്കിൽ ആ കഥാപാത്രമായി മാറാൻ കഴിയും. ചെയ്തു കഴിയുമ്പോൾ തോന്നും കുറച്ചുകൂടി നന്നാക്കാമായിരുന്നുവെന്ന്. സത്യം പറഞ്ഞാൽ, തുടക്കം മുതൽ ഞാനിതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം ഇംപ്രൂവ് ചെയ്യണമെന്നു തോന്നിയിട്ടുണ്ട്.

ഞാൻ ചെയ്തിട്ടുള്ള കഥാപാത്രങ്ങളെല്ലാം കണ്ടു വിലയിരുത്താൻ എപ്പോഴും കഴിയണമെന്നില്ല. സമയക്കുറവും ഷൂട്ടിങ് തിരക്കുകളെല്ലാം അതിനു കാരണമാകുന്നു. ലോഹിസാർ സ്‌ക്രിപ്റ്റ് എഴുതി സുന്ദർദാസ് സംവിധാനം ചെയ്ത സല്ലാപം, സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച തൂവൽകൊട്ടാരം, ലോഹിസാർ തന്നെ രചനയും സംവിധാനവും നിർവഹിച്ച കന്മദം എന്നീ സിനിമകളിലെ കഥാപാത്രങ്ങൾ ഇപ്പോഴും എന്നെ അലട്ടാറുണ്ട്- മഞ്ജു വാര്യർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *