അന്നത്തെ സംഭവം പറഞ്ഞ് ഷൈൻ ചിരിച്ചപ്പോൾ ദേഷ്യപ്പെട്ടു, അന്നുണ്ടായതുപോലുള്ള അനുഭവങ്ങൾ പിന്നീട് ​ഗുണകരമായി; റോണി ഡേവിഡ്

നടൻ റോണി ഡേവിഡിനെ കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി പ്രേക്ഷകർക്ക് അറിയാം. എന്നാൽ റോണിയിലെ തിരക്കഥാകൃത്തിനെ മലയാളികൾ തിരിച്ച് അറിഞ്ഞ് തുടങ്ങിയത് കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിനുശേഷമാണ്. ചെറിയ കഥാപാത്രങ്ങൾ ചെയ്താണ് തുടക്കം. സിനിമയ്ക്ക് പിറകെ നടക്കുന്നത് കണ്ട് എറണാകുളത്തുള്ള ഒരു കൂട്ടം ആളുകൾ തനിക്ക് മുഴുവട്ടാണെന്നാണ് പറയാറുണ്ടെന്ന് റോണി തന്നെ പറഞ്ഞിട്ടുണ്ട്. ഡോക്ടർ ജോലി ഉപേക്ഷിച്ചിട്ടാണ് ചെറിയ കഥാപാത്രങ്ങളിൽ അഭിനയിക്കാൻ തുടക്കത്തിൽ നടൻ പോയിരുന്നത്. സിനിമയിലെത്തിയശേഷം നിരവധി തവണ ഒഴിവാക്കപ്പെടൽ അടക്കമുള്ള അനുഭവങ്ങൾ റോണിക്ക് ഉണ്ടായിട്ടുണ്ട്. ഇപ്പോഴിതാ ട്രാഫിക്ക് സിനിമയെ കുറിച്ചും ഒരു സിനിമ‌യിൽ നിന്നും ഒഴിവാക്കപ്പെട്ടപ്പോഴുള്ള അനുഭവവും റോണി ഡേവിഡ് പങ്കുവെച്ചിരിക്കുകയാണ്. മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

ട്രാഫിക്ക് സിനിമയിൽ അനൂപ് മേനോൻ ചെയ്ത പോലീസ് ഓഫീസറുടെ വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്നും റോണി പറഞ്ഞു. എന്റെ പൊട്ടൻഷനിൽ ഭയങ്കരമായി വിശ്വാസമുണ്ടായിരുന്ന ആളായിരുന്നു സഞ്ജയ് ചേട്ടൻ (തിരക്കഥാകൃത്ത്). ആദ്യം എന്നെ ചേട്ടൻ കാസ്റ്റ് ചെയ്തിരുന്നത് അനൂപേട്ടൻ ചെയ്ത കഥാപാത്രത്തിലേക്ക് ആയിരുന്നു. അന്ന് രാജേഷേട്ടൻ സ്ട്ര​ഗിൾ ചെയ്യുന്ന സമയം കൂടിയായിരുന്നു.

ആ സിനിമ ഒന്ന് തട്ടേൽ കേറ്റാൻ വേണ്ടി എല്ലാവരും അന്ന് വല്ലാതെ പാടുപെട്ടു. നിർമാതാക്കളിൽ പലരും പിന്മാറിയിരുന്നു. ഞാൻ തന്നെ കാലിക്കറ്റുള്ള വലിയൊരു കമ്പിനിയുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ച് കാര്യങ്ങൾ ഒരു പരിധി വരെ എത്തിച്ചെങ്കിലും അവരും പിന്നീട് മാറി. അങ്ങനെ നിരവധി സംഭവങ്ങൾ ആ സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നു. രാജേഷേട്ടന്റെ അതിന് മുമ്പ് ചെയ്ത ഹൃദയത്തിൽ സൂക്ഷിക്കാം സിനിമയൊക്കെ ബോറാണെന്ന് പറഞ്ഞാണ് അവർ പിന്മാറിയത്.

സബ്ജക്ട് കേൾക്കാൻ സമയവും സ്ഥലവും വരെ നിശ്ചയിച്ചശേഷമാണ് അവർ പിന്മാറിയത്. ഇത്രയേറെ പ്രശ്നങ്ങളിൽ നിൽക്കുകയല്ലേ… ഇനി ആ വേഷം നിനക്ക് തന്നതിന്റെ പേരിൽ എന്തെങ്കിലും പ്രശ്നമുണ്ടായലോയെന്ന് രാജേഷേട്ടൻ പറഞ്ഞപ്പോൾ ഞാൻ തന്നെയാണ് എന്നാൽ വേണ്ടായെന്ന് പറഞ്ഞത്. എന്റെ പൊട്ടൻഷനിൽ ഒരുപാട് വിശ്വസമുണ്ടായിരുന്നവരായിരുന്നു സഞ്ജയ് ചേട്ടനും ബോബി ചേട്ടനും. അവർക്കൊപ്പം അയാളും ഞാനും തമ്മിൽ, നിർണായകം തുടങ്ങി നിരവധി സിനിമകൾ ചെയ്തിട്ടുണ്ടെന്നും റോണി പറയുന്നു.

ശേഷം മലയാളത്തിൽ ഇറങ്ങിയ ക്രൈം ത്രില്ലർ സിനിമയുടെ ഭാ​ഗമായപ്പോഴുള്ള ദുരനുഭവവും റോണി പങ്കുവെച്ചു. അഭിനയിക്കാനുള്ള കൊതിയാണ് എല്ലാത്തിനും കാരണം. ആ സിനിമയിലെ മുഖ്യകഥാപാത്രം, ഞാൻ പറഞ്ഞപ്പോൾ അദ്ദേഹം മലയാളത്തിലെ പ്രശസ്തനായ വ്യക്തിയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞ സജഷൻ നല്ലതാണെന്ന് പറഞ്ഞു.

അതിന് വേണ്ടി ബാക്കി എന്തൊക്കെ ചെയ്യണം പരിപാടികൾ എങ്ങനെയൊക്കെയാണ് എന്നതെല്ലാം ഞാൻ പറഞ്ഞ് കൊടുത്തു. ആ ഒരു കഥാപാത്രം ചെയ്യുന്ന ഹാംഫുൾനെസ് എന്താണ്?, അയാളെ എങ്ങനെ കൊല്ലണം, കൊല്ലുന്ന രീതി എന്താണ് എന്നതെല്ലാം ഞാൻ പറഞ്ഞ് കൊടുത്തു. അപ്പോഴേക്കും പത്ത്, പന്ത്രണ്ട് സീനോളമായി.‍ ആ കഥാപാത്രം ചെയ്തോട്ടെയെന്ന് ഞാൻ ചോദിച്ചപ്പോൾ ആ സിനിമയുടെ ആളുകളൊക്കെ ഓക്കെ പറഞ്ഞു. അങ്ങനെ മേക്കപ്പൊക്കെ ചെയ്ത് വഴിയിൽ കുത്തിയിരുന്നു. ആ കഥാപാത്രത്തിന്റെ സ്വഭാവം അങ്ങനെയാണ്. എന്നാൽ ആ കഥാപാത്രം ഞാൻ ചെയ്യുന്നില്ലെന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയി.

ഈ സംഭവവുമായി ബന്ധപ്പെട്ട് സംസാരിക്കവെ ഒരിക്കൽ ഷൈൻ ടോം ചാക്കോ എന്നോട് പറഞ്ഞു. തനിക്ക് ഇങ്ങനൊരു മണ്ടത്തരം പറ്റിയല്ലേയെന്ന്. മാത്രമല്ല അന്ന് നടന്ന കഥയുമെല്ലാം പറഞ്ഞ് ഷൈൻ ചിരിക്കുകയാണ്. അതോടെ ഞാൻ ദേഷ്യപ്പെട്ടു. നമ്മൾ തമ്മിലുള്ള ബന്ധം വെച്ച് പറയുകയാണ് എനിക്ക് വളരെ വേദനാജനകമായ കഥയാണ് അത്. ഷൈൻ ഈ കാര്യം ഇനി എന്നോട് പറഞ്ഞാൽ എന്റെ സ്വഭാവം ഇതായിരിക്കില്ലെന്ന് ഞാൻ പറഞ്ഞു. അതോടെ ഷൈൻ അവിടെ നിർത്തി. അങ്ങനെയൊക്കയുള്ള ബന്ധം ഞങ്ങൾ തമ്മിലുണ്ട്. നിനക്ക് അത് ഹാസ്യമായി തോന്നിയിട്ടുണ്ടാകും എനിക്ക് അത് പക്ഷെ അങ്ങനെയല്ലെന്നും ലൈഫിൽ ഞാൻ ഒരിക്കലും മറക്കാൻ സാധ്യതയില്ലാത്ത ഒരു എപ്പിസോഡാണ് നീ പറഞ്ഞതെന്നും ഇനി ആവർത്തിക്കരുതെന്നും ഷൈനോട് ഞാൻ പറഞ്ഞു. അന്നുണ്ടായതുപോലുള്ള അനുഭവങ്ങൾ എനിക്ക് പിന്നീട് കണ്ണൂർ സ്ക്വാഡ് സിനിമയ്ക്ക് ​ഗുണകരമായി എന്നും റോണി ഡേവിഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *