ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കും. അതിനായുള്ള നടപടിക്രമങ്ങൾക്കായി ശ്രീനാഥിനെ വീണ്ടും എക്‌സൈസ്
വിളിച്ചുവരുത്തും. നടന്മാരായ ഷൈൻ ടോം ചാക്കോയേയും ശ്രീനാഥ് ഭാസിയേയും പ്രതിചേർക്കാനുള്ള തെളിവുകൾ ഇല്ലെന്ന് എക്‌സൈസ് നേരത്തെ വ്യക്തമാക്കിയിരുന്നു .
കേസിലെ പ്രതിയായ തസ്ലീമ ശ്രീനാഥ് ഭാസിയോട് ലഹരി വേണോയെന്ന് ചോദിച്ചിരുന്നു. എന്നൽ ഇതിന് വെയ്റ്റ് എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മറുപടി. ഈ ചാറ്റ് എക്‌സൈസിന് ലഭിച്ചിരുന്നു.തസ്ലീമയെ അറിയാമെങ്കിലും ലഹരി ഇടപാട് നടത്തിയിട്ടില്ലെനായിരുന്നു ശ്രീനാഥ് ഭാസി എക്‌സൈസിന് നൽകി മൊഴി .
രണ്ടുകോടിയിലധികം രൂപയുടെ കഞ്ചാവാണ് ആലപ്പുഴയിലേക്ക് തസ്ലീമ കൊണ്ടുവന്നത്. എറണാകുളത്ത് ഒരു ഡീൽ ഉറപ്പിച്ചെങ്കിലും കഞ്ചാവ് കൊണ്ടുവരാൻ വൈകിയതോടെ വാങ്ങാനെത്തിയവർ പിന്മാറി. ഇതോടെയാണ് എങ്ങനെയെങ്കിലും വിൽക്കുക എന്ന ലക്ഷ്യത്തോടെ കഞ്ചാവ് ആലപ്പുഴയിലേക്ക് എത്തിച്ചത്.കോഡ് വാക്കുകളിലൂടെ കഞ്ചാവ് വേണോയെന്ന് ചോദിച്ച് തസ്ലീമ പലർക്കും സന്ദേശം അയച്ചിരുന്നു. ഇതിലൊരാളാണ് ശ്രീനാഥ് ഭാസി എന്നാണ് കരുതുന്നത്.
നടന്മാരെ പ്രതിചേർക്കില്ലെങ്കിലും നിരീക്ഷണം തുടരാൻ എക്‌സൈസ് തീരുമാനിച്ചിരുന്നു. ഷൈൻ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പുറമേ മോഡൽ സൗമ്യ, റിയാലിറ്റി ഷോ താരം ജിന്റോ, സിനിമാ അണിയറ പ്രവർത്തകൻ ജോഷി എന്നിവരെയും എക്‌സൈസ് കേസിന്റെ ഭാഗമായി ചോദ്യം ചെയ്തിരുന്നു .