വയനാട് കൽപ്പറ്റയിൽ ഇന്നു പുലർച്ചെ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യയ്ക്കു ശ്രമിച്ചു. കേണിച്ചിറ കേളമംഗലം മാഞ്ചിറ ലിഷയാണ് കൊല്ലപ്പെട്ടത്. 35 വയസ്സായിരുന്നു. ഭർത്താവ് ജിൽസനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ടു മക്കളെയും മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജിൽസൻ ലിഷയെ കൊലപ്പെടുത്തിയത്. ഫോണിന്റെ ചാർജിങ് കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കുകയായിരുന്നു. പിന്നാലെ തൂങ്ങിമരിക്കാനായി ജിൽസൻ മരത്തിൽ കുരുക്കിട്ട് കയറിയെങ്കിലും താഴെവീണു. ഇതോടെ വിഷം കുടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ചു. ഇതിനുശേഷം മരത്തടി മുറിക്കുന്ന യന്ത്രം ഉപയോഗിച്ചും കൈമുറിച്ചു.
കടബാധ്യതയാണ് കാരണമെന്നാണ് വിവരം. അർധരാത്രിയോടെ ഇയാൾ സുഹൃത്തുക്കൾക്കു സന്ദേശം അയച്ചിരുന്നു. പുലർച്ചെ ഇതു കണ്ട സുഹൃത്ത് സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.