നന്തൻകോട് കൂട്ടക്കൊല കേസിൻറെ വിധി ഇന്ന് പറയും. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതിയാണ് പ്രതി കുറ്റക്കാരനാണോയെന്ന് പറയുക. കുടുംബത്തോടുളള അടങ്ങാത്ത പക കാരണം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും പ്രതിയായ കേദൽ ജിൻസൻ രാജ വെട്ടികൊന്ന് ചുട്ടെരിച്ചുവെന്നാണ് കേസ്.
അച്ഛൻ പ്രോഫ.രാജാ തങ്കം, അമ്മ ഡോ.ജീൻപത്മം, സഹോദരി കരോളിൻ, ബന്ധുവായ ലളിത എന്നിവരെയാണ് കേദൽ കൊന്നത്. 2017 ഏപ്രിൽ അഞ്ചിനാണ് മൂന്നു പേരെ കൊലപ്പെടുത്തിയത്. ലളിതയെ അടുത്ത ദിവസം കൊന്നു. ഏപ്രിൽ എട്ടിന് രാത്രി മൃതദേഹങ്ങൾക്ക് തീവച്ചപ്പോഴാണ് നാട്ടുകാർ വിവരമറിയുന്നത്. ചെന്നൈയിലേക്ക് രക്ഷപ്പെട്ട കേദൽ നാട്ടിൽ തിരികെ എത്തുമ്പോഴാണ് അറസ്റ്റ് ചെയ്തത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരിക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കോടതി വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
ദീർഘനാളുകളായുള്ള ആസൂത്രണത്തിനൊടുവിലാണ് കേദൽ ജിൻസൺ രാജ കുടുബാംഗങ്ങളെ അരുംകൊല ചെയ്തതെന്നാണ് പ്രോസക്യൂഷൻ കേസ്. ഒരു കമ്പ്യൂട്ടർ പ്രോഗാം ചെയ്തിട്ടുണ്ടെന്നും കാണണമെന്നും പറഞ്ഞ് രണ്ടാം നിലയിലേക്ക് വിളിച്ചു വരുത്തിയായിരുന്നു കൊലപാതകം. കമ്പ്യൂട്ടിന് മുന്നിൽ കസേരയിൽ ഇരുത്തിയ ശേഷം പിന്നിൽ നിന്നും മഴുകൊണ്ട് കഴുത്തിൽ വെട്ടുകയായിരുന്നു. ഓൺലൈൻ വഴി മഴു വാങ്ങിയെന്നാണ് കണ്ടെത്തൽ. പെട്രോൾ വാങ്ങികൊണ്ട് വന്ന് മൃതദേഹങ്ങൾ ചുട്ടെരിച്ച ശേഷം കേദൽ രക്ഷപ്പെടുകയായിരുന്നു. അസ്ട്രൽ പ്രോജക്ഷൻ എന്ന ആഭിചാരത്തിൽ ആകൃഷ്ടനായിരുന്നു എന്ന് മൊഴി നൽകിയത് രക്ഷപ്പെടാനുള്ള കേദലിൻറെ തന്ത്രമായിരുന്നു എന്നാണ് പൊലീസ് വാദം. ഡോക്ടർമാരുടെ പരിശോധനയിൽ പ്രതിക്ക് മാനസിക പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് കണ്ടെത്തി.
കേദലിനെ രണ്ട് തവണ വിദേശത്തേക്ക് പഠിക്കാൻ അയച്ചിരുന്നു. പഠനം പൂർത്തിയാകാതെ തിരിച്ചെത്തി വീട്ടിനുള്ളിൽ കഴിഞ്ഞ കേദലിനെ അച്ഛൻ വഴക്കു പറഞ്ഞിരുന്നു. തുടർന്നുള്ള പ്രതികാരമാണ് കൂട്ടക്കൊലയിൽ കലാശിച്ചതെന്നാണ് പ്രോിക്യൂഷൻ വാദം.