ദില്ലി: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിൽ യുവതി ലൈംഗിക പീഡനത്തിനിരയായ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ സ്വമേധയ കേസെടുത്തു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് പൊലീസിനോട് കമ്മീഷൻ നിർദേശിച്ചു. ഏപ്രിൽ ആറിനാണ് യുവതി വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ലൈംഗിക പീഡനത്തിന് ഇരയായത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നും അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്നും ഹരിയാനയിലെ മേദാന്ത ആശുപത്രി അധികൃതർ അറിയിച്ചു.
ട്രെയിനിങ്ങിന്റെ ഭാഗമായി ഗുരുഗ്രാമിൽ എത്തിയ യുവതിയെ ആരോഗ്യം വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏപ്രിൽ അഞ്ചിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി ഏപ്രിൽ ആറിനാണ് വെന്റിലേറ്ററിൽ കഴിയവെ ലൈംഗിക പീഡനത്തിന് ഇരയായത്. പിന്നീട് ഏപ്രിൽ 13ന് ഡിസ്ചാർജ് ആയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സദർ പോലീസ് കേസെടുത്തു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.