ഗുജറാത്ത് തീരത്തിനടുത്തുള്ള അന്താരാഷ്ട്ര സമുദ്ര അതിർത്തി രേഖയിൽ വൻ ലഹരി വേട്ട. 1800 കോടി രൂപ വിലമതിക്കുന്ന 300 കിലോഗ്രാം ലഹരി മരുന്ന് അധികൃതർ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ ഗുജറാത്ത് എടിഎസുമായി ചേർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് നടത്തിയ ഓപ്പറേഷനിലാണ് ലഹരി മരുന്ന് പിടികൂടിയത്.കേന്ദ്ര സർക്കാരിന്റെ ‘മയക്കുമരുന്ന് രഹിത ഭാരതം’ എന്ന ആശയത്തിലൂന്നിയുള്ള ഓപ്പറേഷനുകളുടെ ഭാഗമാണ് നടപടി.
കോസ്റ്റ് ഗാർഡ് കപ്പൽ കണ്ടയുടൻ അനധികൃത ചരക്ക് ഉപേക്ഷിച്ച് കള്ളക്കടത്തുകാർ സമുദ്രാതിർത്തി കടന്ന് രക്ഷപ്പെട്ടു. കടലിൽനിന്ന് കണ്ടെടുത്ത ലഹരി മരുന്ന് കൂടുതൽ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി കോസ്റ്റ്ഗാർഡ് അറിയിച്ചു.
ഗുജറാത്ത് തീരത്ത് സംശയാസ്പദമായ പ്രവർത്തനങ്ങളെക്കുറിച്ച് രഹസ്യാന്വേഷണ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്ന് ഏപ്രിൽ 12, 13 തീയതികളിലെ രാത്രിയിലാണ് സംയുക്ത ഓപ്പറേഷൻ നടത്തിയതെന്ന് കോസ്റ്റ് ഗാർഡിന്റെ പത്രക്കുറിപ്പിൽ പറയുന്നു. പിടികൂടിയത് മെത്താംഫെറ്റാമൈൻ ആണെന്നാണ് സംശയിക്കുന്നത്.
അതിർത്തിക്കപ്പുറത്ത് നിന്നാണ് ഈ ചരക്ക് വന്നതെന്നും ഒരു മത്സ്യബന്ധന ബോട്ട് വഴി ഇന്ത്യൻ തീരങ്ങളിലേക്ക് കടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.