ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയെന്ന് സംശയിക്കുന്നയാൾ വയനാട് പോലീസിന്റെ പിടിയിലായി. താൻസാനിയ സ്വദേശിയായ പ്രിൻസ് സാംസണാണ് ഇന്നലെ രാത്രിയോടെ ബംഗളൂരുവിൽനിന്ന് പിടിയിലായത്. മാത്രമല്ല ബംഗളൂരുവിലെ കോളജിൽ വിദ്യാർഥിയായ ഇയാളുടെ കയ്യിൽനിന്ന് 100 ഗ്രാം എംഡിഎംഎ എന്ന് സംശയിക്കുന്ന വസ്തുവും പിടികൂടിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനക്കായി ഇത് ലാബിലേക്ക് അയച്ചതായാണ് പോലീസ് പറയുന്നത്. കൂടാതെ സംഘത്തിലെ ബാക്കി അംഗങ്ങളെ കൂടി പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
കഴിഞ്ഞമാസം മുത്തങ്ങയിൽനിന്ന് എംഡിഎംഎയുമായി പിടിയിലായ ഷെഫീഖ് എന്ന വ്യക്തിയെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇയാളിലേക്ക് പോലീസ് എത്തിയത്. ഡാൻസാഫ് സംഘത്തിന്റെ സഹായത്തോടെ നടത്തിയ തിരിച്ചിലിലാണ് ഇയാൾ പിടിയിലാകുന്നത്. അനധികൃത മാർഗങ്ങളിലൂടെയാണ് ഇയാൾ പണമിടപാടുകൾ നടത്തിയിട്ടുള്ളതെന്ന് വയനാട് എസ്പി തപോഷ് ബസുമതാരി പറഞ്ഞു.