കണ്ണൂർ ബസ് സ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ഇരട്ട ജീവപര്യന്തം

കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാംപ്രതി മുണ്ടയാട് സ്വദേശി ഹരിഹരന് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ഇരട്ട ജീവപര്യന്തവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയുമാണ് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. 2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ കെഎസ്ആർടിസി ബസ്റ്റാൻഡിലെ ശുചിമുറി നടത്തിപ്പുകാരൻ ആയിരുന്നു തിരുവനന്തപുരം തോന്നക്കൽ സുനിൽകുമാർ.

ശുചിമുറി നടത്തിപ്പ് ചുമല വിട്ടുകൊടുക്കാത്ത വിരോധമാണ് സുനിൽ കുമാറിൻറെ കൊലപാതകത്തിൽ കലാശിച്ചത്. കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ ഒന്നാം പ്രതി ചേലോറ മുണ്ടയാട് പനക്കൽ വീട്ടിൽ ഹരിഹരൻ തോർത്തിൽ കരിക്ക് കെട്ടി അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ജില്ലാ സെഷൻസ് ജഡ്ജ് കെടി നിസാർ അഹമ്മദ് ആണ് ശിക്ഷ വിധിച്ചത്. കേസിൽ ജില്ലാ ഗവ. പീഡർ അഡ്വ. കെ അജിത്ത് കുമാരാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. സുനിൽ കുമാറിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച കെഎസ്ആർടിസി ബസ് ജീവനക്കാരനായ അഴീക്കോട് കച്ചേരിസ്വദേശി പി വിനോദ് കുമാറിനെയും ആക്രമിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *