ആഗോളതലത്തിൽ ഒരിക്കൽകൂടി പ്രശസ്തി നേടി ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസ്പോർട്ട് സർവിസ്. 2025 ലെ സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് അവാർഡ്സിൽ പാസ്പോർട്ട് സേവനങ്ങൾക്ക് ലോകത്ത് മൂന്നാം സ്ഥാനം നേടിയാണ് വിമാനത്താവളത്തിലെ പാസ്പോർട്ട് സർവിസ് രാജ്യത്തിന്റെ ഖ്യാതിയുയർത്തിയത്.
തുടർച്ചയായി രണ്ടാം തവണയാണ് ‘മികച്ച എയർപോർട്ട് പാസ്പോർട്ട് സേവനങ്ങൾ’ എന്ന വിഭാഗത്തിൽ ഈ നേട്ടം വിമാനത്താവളം സ്വന്തമാക്കുന്നത്. നേട്ടം ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിലേക്കെത്തിച്ചിട്ടുണ്ട്.
കാര്യക്ഷമവും വേഗത്തിലുള്ളതുമായ നടപടിക്രമങ്ങൾ, വിമാനത്താവളത്തിനുള്ളിലെ തടസ്സമില്ലാത്ത നീക്കുപോക്കുകൾ, സന്ദർശകരെ സ്വാഗതം ചെയ്യുന്ന പാസ്പോർട്ട് കൺട്രോൾ ജീവനക്കാരുടെ ആതിഥ്യ മര്യാദ, പ്രഫഷനലിസം എന്നിവ വിലയിരുത്തി കർശന മാനദണ്ഡങ്ങളുടെ ഫലമായാണ് ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. കൂടാതെ, നൽകുന്ന സേവനങ്ങളിൽ യാത്രക്കാർക്കുള്ള സംതൃപ്തിയുടെ തോതും ഈ നേട്ടത്തിൽ ഒരു പ്രധാന പങ്കുവഹിച്ചു.
എമിഗ്രേഷൻ നടപടികളും സേവനങ്ങളും മികച്ചതാക്കാനുള്ള ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫയുടെ ശ്രദ്ധയും പരിശ്രമവും പിന്തുണയുമാണ് ഈ നേട്ടം തുടർച്ചയായി നേടാൻ വിമാനത്താവളത്തിന് കഴിഞ്ഞതെന്ന് നാഷനാലിറ്റി, പാസ്പോർട്ട്, റെസിഡൻസി അഫയേഴ്സ് അണ്ടർസെക്രട്ടറി ശൈഖ് ഹിഷാം ബിൻ അബ്ദുർറഹ്മാൻ അൽ ഖലീഫ പറഞ്ഞു.
നേട്ടത്തിന് കാരണക്കാരായ എയർപോർട്ട് സ്റ്റാഫ് അംഗങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. പട്ടികയിൽ ബഹ്റൈന് മുന്നിൽ ഹോങ്കോങ് വിമാനത്താവളവും സിംഗപ്പൂരിന്റെ ചാങ്കി വിമാനത്താവളവുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്തുള്ളത്.