പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹിന്ദുക്കൾ ന്യൂനപക്ഷമായ ഇടങ്ങളിലെല്ലാം പ്രത്യേക പോളിങ് ബൂത്തുകൾ സ്ഥാപിക്കണമെന്ന് ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെട്ടു. ഹിന്ദുക്കൾക്ക് മാത്രമായുള്ള ഈ പോളിങ് ബൂത്തുകൾ, വോട്ട് ചെയ്യാൻ പോകുന്ന വഴിയിൽ മുസ്‌ലിംകൾ കൂടുതലുള്ള പ്രദേശങ്ങളിലൂടെ വോട്ടർമാർ പോകേണ്ടിവരാത്ത വിധത്തിൽ സജ്ജീകരിക്കണമെന്നും ആവശ്യപ്പെട്ടു.
”മമത ബാനർജി സർക്കാരിൻറെ ദുർഭരണം കാരണം പശ്ചിമ ബംഗാളിൽ ഹിന്ദുക്കൾ കടുത്ത ദുരിതത്തിലാണ്.അവർക്ക് സംസ്ഥാനത്ത് പലയിടത്തും ജനാധിപത്യ അവകാശങ്ങൾ വിനിയോഗിക്കാനും വോട്ട് ചെയ്യാനും പോലും കഴിയില്ല” പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറഞ്ഞു. ഹിന്ദുക്കൾ ന്യൂനപക്ഷമായ പ്രദേശങ്ങളിൽ ഹിന്ദു വോട്ടർമാരെ ഭീഷണിപ്പെടുത്തുകയും വോട്ട് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദുക്കളെ വോട്ട് ചെയ്യുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ തങ്ങളുടെ വോട്ട് ബാങ്കായ ശാന്തി വാഹിനി (സമാധാന സേന)യെ വിന്യസിച്ചുവെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ടിഎംസി മേധാവിയെ കുറ്റപ്പെടുത്തി.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധം ബംഗാളിലെ മുർഷിദാബാദിൽ അക്രമാസക്തമാവുകയും വർഗീയ സംഘർഷങ്ങൾക്ക് കാരണമാവുകയും ചെയ്തതിനെത്തുടർന്ന്, ഹിന്ദുക്കളെ പീഡനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി ടിഎംസി സർക്കാരിനെതിരെ ആക്രമണം രൂക്ഷമാക്കിയിരുന്നു. മുസ്‌ലിം വോട്ട് ബാങ്കാണ് തൃണമൂലിൻറെ ലക്ഷ്യമെന്നും ആരോപിച്ചിരുന്നു. ”ഹിന്ദുക്കൾ ന്യൂനപക്ഷമായ പ്രദേശങ്ങൾ തിരിച്ചറിയാൻ ബൂത്ത് മാപ്പിംഗ് ഉടൻ ആരംഭിക്കണമെന്ന് പശ്ചിമ ബംഗാൾ സിഇഒ മനോജ് അഗർവാളിനോട് അഭ്യർത്ഥിക്കുന്നു,’ അധികാരി പറഞ്ഞു, ഉടൻ തന്നെ തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു മെമ്മോറാണ്ടം സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹിന്ദുക്കളോടുള്ള വിദ്വേഷം കാരണം മുർഷിദാബാദ് അക്രമത്തിലെ ഇരകളെ മമത മനഃപൂർവം അവഗണിക്കുകയാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ‘അവർ ഹിന്ദുക്കളെ വെറുക്കുന്നു’വെന്ന് ബിജെപി എംപിയും ദേശീയ വക്താവുമായ സാംബിത് പത്ര ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ അക്രമം പൊട്ടിപ്പുറപ്പെട്ട മുർഷിദാബാദ് മമത സന്ദർശിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബിജെപി നേതാവ്. ‘മുസ്‌ലിം സഹോദരങ്ങൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ നടന്നിരുന്നെങ്കിൽ, മമത അവിടെ പ്രക്ഷോഭം നടത്തുകയും തമ്പടിക്കുകയും ചെയ്യുമായിരുന്നു,’ പാത്ര ആരോപിച്ചു. മുർഷിദാബാദ് അക്രമത്തിനിരയായ രണ്ട് പേർ സിപിഎം പ്രവർത്തകാരാണെന്നും ഹിന്ദുക്കളായതുകൊണ്ട് പാർട്ടി അവരോട് അകലം പാലിക്കുകയാണെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.