ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, പ്രധാനികളെന്ന് പൊലീസ്

രാജ്പൂർ: ഛത്തീസ്ഗഢിലെ ബസ്തറിൽ നടന്ന ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ബുധനാഴ്ച നടന്ന ഏറ്റുമുട്ടലിൽ കീഴ്‌പ്പെടുത്തിയത് മാവോയിസ്റ്റുകളിലെ പ്രധാനികളെയാണെന്ന് പൊലീസ് പറഞ്ഞു. ഹൽദാർ, റാമെ എന്നിവരാണ് മരിച്ചത്. ഇവരുടെ തലയ്ക്ക് 13 ലക്ഷം രൂപ വിലയിട്ടിട്ടുണ്ടായിരുന്നു. കൊണ്ടഗാവിൽ നിന്നുള്ള ജില്ലാ റിസർവ് ഗാർഡ് (ഡിആർജി), ബസ്തർ ഫൈറ്റേഴ്സ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്.

കൊണ്ടഗാവ്, നാരായൺപൂർ ജില്ലകളുടെ അതിർത്തിയിലുള്ള കിലാം, ബർഗം എന്നീ ഗ്രാമങ്ങളിലാണ് വെടിവെപ്പ് നടന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആരംഭിച്ച നക്‌സൽ വിരുദ്ധ ഓപ്പറേഷൻ ബുധനാഴ്ച രണ്ടുപേരെ വധിച്ചതോടെയാണ് അവസാനിച്ചത്. ഇവരിൽ നിന്ന് എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

ഹൽദാറിൻറെ തലയ്ക്ക് എട്ടുലക്ഷം രൂപയും റാമെയുടെ തലയ്ക്ക് 5 ലക്ഷം രൂപയുമാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. ഈ വർഷം ഛത്തീസ്ഗഢിൽ നടന്ന ഏറ്റുമുട്ടലിൽ ആകെ 140 മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *