രാജ്യത്ത് വഖഫിന്റെ പേരിൽ നടന്നത് ഭൂമി കൊള്ളയെന്നും, വൻ ലാഭമാണ് ഭൂമാഫിയ നേടിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വഖഫിന്റെ പേരിൽ പല ഭൂമികളും തട്ടിയെടുത്തു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റി മറിച്ചു എന്നും മോദി ആരോപിച്ചു. പട്ടിക വിഭാഗങ്ങളുടെ ഭൂമി സംരക്ഷിക്കുന്നതാണ് പുതിയ നിയമം. കോൺഗ്രസ് മതമൗലികവാദികളെ പ്രീണിപ്പിക്കുന്നു എന്നും മോദി ആരോപിച്ചു. വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്. വഖഫ് സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ആവശ്യമുള്ളവർക്ക് ലഭിച്ചിരുന്നെങ്കിൽ അത് അവർക്ക് ഉപകാരപ്രദമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
പുതിയ വഖഫ് നിയമപ്രകാരം ഏതെങ്കിലും ആദിവാസിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയോ സ്വത്തോ വഖഫ് ബോർഡിന് സ്പർശിക്കാൻ കഴിയില്ല. പാവപ്പെട്ട മുസ്ലീങ്ങൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കും. ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി ഹരിയാനയിലെ ഹിസാറിൽ പറഞ്ഞു.
അതേസമയം, പുതിയ വഖഫ് ഭേദഗതി നിയമത്തിനെതിരെ സിപിഐ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. നിയമം റദ്ദാക്കാണമെന്ന് ആവശ്യപ്പെട്ട് സിപിഐ ജനറൽ സെക്രട്ടറി ഡി രാജയാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. വഖഫ് ഭേദഗതിക്കെതിരെ ടിവികെ അധ്യക്ഷനും തമിഴ് നടനുമായ വിജയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ബില്ല് ഭരണഘടനാ വിരുദ്ധമെന്ന് കാണിച്ചാണ് അദ്ദേഹം ഹർജി നൽകിയത്. തമിഴ്നാട് സർക്കാരും ഡിഎംകയും നേരത്തെ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. വഖഫ് ബില്ലിനെതിരെ സംസ്ഥാന വ്യാപകയായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും പാർട്ടി നേത്യയോഗത്തിൽ പ്രമേയം പാസാക്കുകയും ചെയ്തതിനു ശേഷം ആണ് വിജയ് കോടതിയെ സമീപിച്ചത്.
ഇതിനിടെ പശ്ചിമ ബംഗാളിൽ വഖഫ് നിയമഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തുടർന്നുണ്ടായ സംഘർഷത്തിന് ശേഷം സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര സേനകൾ അറിയിച്ചു. പലായനം ചെയ്തവർ മാൽഡയിലെ താൽക്കാലിക ക്യാമ്പുകളിൽ തുടരുകയാണ്. അതിനിടെ പൊലീസ് ഇടപെടാൻ വൈകിയെന്ന് തൃണമൂൽ കോൺഗ്രസ് എംഎൽഎ ആരോപിച്ചു. അതേസമയം, ഹിന്ദുക്കൾക്ക് മമത ബാനർജി സംരക്ഷണം നൽകുന്നില്ലെന്ന് യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി.