എംബിഎ ഉത്തരക്കടലാസ് നഷ്ടമായ സംഭവം: വിദ്യാർത്ഥിനി പരീക്ഷയെഴുതേണ്ട; കേരള സർവകലാശാലയ്ക്ക് ലോകായുക്തയുടെ വിമർശനം

തിരുവനന്തപുരം: കേരള സർവകലാശാല എംബിഎ ഉത്തരക്കടലാസ് കാണാതായ സംഭവത്തിൽ പുനഃപ്പരീക്ഷയെഴുതാത്ത വിദ്യാർത്ഥിക്ക് അക്കാദമിക് റെക്കോഡ് പരിശോധിച്ച് ശരാശരി മാർക്ക് നൽകാൻ ലോകായുക്ത നിർദ്ദേശം. മൂന്നാം സെമസ്റ്ററിലെ പ്രൊജക്ട് ഫിനാൻസ് പേപ്പറിന് ശരാശരി മാർക്ക് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. എംബിഎ വിദ്യാർത്ഥി അഞ്ജന പ്രദീപിന്റെ ഹർജിയിലാണ് ലോകായുക്ത ഡിവിഷൻ ബെഞ്ചിന്റെ നടപടി.

വിദ്യാർത്ഥിക്കായി പ്രത്യേകം പരീക്ഷ നടത്താമെന്ന സർവകലാശാലാ നിർദ്ദേശം ലോകായുക്ത തള്ളി. സർവകലാശാലയുടെ നിർദ്ദേശം അപ്രായോഗികമെന്ന് ലോകായുക്ത ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. കാനറ ബാങ്കിൽ നിന്ന് വിദ്യാർത്ഥിനി വിദ്യാഭ്യാസ വായ്പ നേടിയിരുന്നു. കോഴ്സ് പൂർത്തിയായി വിദ്യാർത്ഥിനി ജോലിയും നേടിയിരുന്നു. ഉത്തരക്കടലാസുകൾ നഷ്ടമായതോടെ നടത്തിയ പുനപരീക്ഷയെഴുതാൻ അഞ്ജനയ്ക്ക് സാധിച്ചിരുന്നില്ല. ഇതോടെ പെൺകുട്ടി ലോകായുക്തയെ സമീപിക്കുകയായിരന്നു.

ഉത്തരക്കടലാസുകൾ സംരക്ഷിക്കേണ്ടത് സർവകലാശാലയുടെ ചുമതലയെന്ന് ലോകായുക്ത ചൂണ്ടിക്കാട്ടി. സർവകലാശാലയുടെ വീഴ്ചയ്ക്ക് വിദ്യാർത്ഥി ബുദ്ധിമുട്ടുന്നത് സ്വാഭാവിക നീതിയല്ല. പുനഃപരീക്ഷയെഴുതിക്കാനുള്ള സർവകലാശാല തീരുമാനം യുക്തിപരമല്ല. കാലതാമസത്തിന് ശേഷം പരീക്ഷ എഴുതാൻ നിർദ്ദേശിക്കുന്നത് ശരിയായ നടപടിയല്ല. കാലാന്തരത്തിൽ അക്കാദമിക് കാര്യങ്ങൾ ഓർമ്മയിൽ നിന്ന് മാഞ്ഞുപോകാം. പുനഃപരീക്ഷയെഴുതുന്നത് വിദ്യാർത്ഥിയുടെ മാനസികാവസ്ഥയെ ബാധിക്കുമെന്നും ലോകായുക്ത നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *