തിരുവനന്തപുരം: ലഹരിക്കെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് സമൂഹത്തിന്റെ പൂർണ പിന്തുണ വേണം. മയക്കുമരുന്ന് ഓരോ കുടുംബങ്ങളേയും നശിപ്പിക്കുകയാണ്. ലഹരി വ്യാപനം കൂടിയതോടെ ആത്മഹത്യകൾ വർധിച്ചു. സിന്തറ്റിക് ലഹരിയുടെ വർധന കൂടുതൽ ഗൗരവം ഉള്ള വിഷയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരി ഉപയോഗം തടയാൻ ഇന്നും വകുപ്പ് തല യോഗം ചേർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ വകുപ്പുകൾ ചെയ്യുന്നത് ഇന്നത്തെ യോഗത്തിൽ അവതരിപ്പിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. ലഹരിക്കെതിരെ വിപുലമായ കർമപദ്ധതികൾ ഉണ്ടാകും. ഓപ്പറേഷൻ ഡി ഹണ്ട് കൂടാതെ ഡ്രഗ് ഇന്റലിജൻസ് ഉണ്ടാകും. സ്പെഷ്യൽ ബ്രാഞ്ചിന്റെ നേതൃത്വത്തിലായിരിക്കും ടീമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലഹരിക്കെതിരെ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 2024 ൽ 27,528 കേസുകൾ രജിസ്റ്റർ ചെയ്തു. നാൽപ്പത്തിയഞ്ച് കോടി വിലയുള്ള മയക്കുമരുന്ന് പിടിച്ചു. ഈ വർഷം ഇതുവരെ 12,760 കേസുകൾ രജിസ്റ്റർ ചെയ്തു. പ്രതികളുടെ പ്രത്യേക പട്ടിക തയ്യാറാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദേശികൾ ഉൾപ്പെട്ട കേസുകളിൽ എംബസികളുമായി ചേർന്നാണ് അന്വേഷണം നടക്കുന്നത്. ഹൈദരാബാദിലെ മയക്കുമരുന്ന് കേന്ദ്രത്തിൽ പരിശോധന നടത്തി. അത് രാജ്യശ്രദ്ധ നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.