മ്യാൻമാരിൽ തുടർച്ചയായി ഉണ്ടായ രണ്ട് ഭൂചലനത്തിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിട്ട് ഉള്ളത്. 20 പേർ മരിച്ചതായും 43 പേരെ കാണാനില്ല
എന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.50 ന് മധ്യ മ്യാൻമറിലാണ് 7.7, 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങൾ ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റർ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റർ താഴ്ചയിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു.
മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരമായ മണ്ടാലെയിൽ ഒരു പള്ളി തകർന്നുവീണ് നിരവധി പേരെ കാണാതായി. രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. മരണ സംഖ്യ ഉയരാൻ സാധ്യതയുള്ളതായി പ്രാദേശിക ഭരണകുടം അറിയിച്ചു.
വടക്കൻ തായ്‌ലൻഡിലും ഭൂചലനം അനുഭവപ്പെട്ടു ഭൂചലനത്തെതുടർന്ന് ബാങ്കോക്കിൽ മെട്രോ റെയിൽ സർവീസുകൾ നിർത്തിവച്ചു. പ്രതിസന്ധി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി പയേതുങ്താൻ ഷിനവത്ര അടിയന്തര യോഗം കൂടി. നെയ്പിഡോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂചലനത്തിൽ ബാങ്കോക്കിലെ ചാറ്റുചക് പരിസരത്ത് നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു. 43 തൊഴിലാളികൾ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട് കെട്ടിടത്തിൽ 50 പേരുണ്ടായിരുന്നതായും ഏഴ് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയതായും തായ്ലൻഡ് അധികൃതർ അറിയിച്ചു