മാരക മയക്കുമരുന്നായ നൈട്രോസെപാം വാങ്ങാനായി ഡോക്ടറുടെ പേരില്‍ വ്യാജ കുറിപ്പടിയുണ്ടാക്കിയ കേസില്‍ എറണാകുളം സ്വദേശികളായ രണ്ട് യുവാക്കൾ അറസ്റ്റില്‍. എറണാകുളം വടക്കന്‍ പറവൂര്‍ സ്വദേശികളായ നിക്സന്‍ ദേവസ്യയെയും സനൂപ് വിജയനെയുമാണ് പോലീസിന്റെ പിടിയിലായത്. വിദ്യാര്‍ഥികള്‍ക്ക് അടക്കം ഗുളികകള്‍ എത്തിച്ച് നല്‍കിയതായി പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മനസിന്‍റെ താളം തെറ്റി അക്രമാസക്തരാകുന്നവരെ മയക്കിടത്താന്‍ ഉപയോഗിക്കുന്നതാണ് അപകടകരമായ നൈട്രോ സെപാം ഗുളികകള്‍. ലഹരി മരുന്ന് കണക്കെ ഉപയോഗിക്കാന്‍ സാധിക്കുന്ന ഇവ വാങ്ങികൂട്ടി വിദ്യാര്‍ഥികള്‍ക്കിടയിലടക്കം വില്‍ക്കലായിരുന്നു നിക്സന്‍ ദേവസ്യയുടെയും സനൂപ് വിജയന്‍റെയും ജോലി. ഇരുവരും കോയമ്പത്തൂരില്‍ ഇതേ പ്രവൃത്തി മാസങ്ങളോളം തുടര്‍ന്നിരുന്നു. ഒരു മാസം മുന്‍പാണ് നാട്ടിലെത്തിയത്.
ടൗണിലെ ആശുപത്രിയില്‍ ചികിത്സിക്കുന്ന ഡോക്ടറുടെ പേരില്‍ വ്യാജ സീലും കുറിപ്പടിയുമുണ്ടാക്കി ഗുളിക വാങ്ങാനായിരുന്നു പദ്ധതി ഇട്ടത്. എന്നാൽ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരെ പറവൂര്‍ ടൗണില്‍ നിന്ന് പോലീസ് പിടികൂടുകയായിരുന്നു. രണ്ട് പേരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ വിദ്യാര്‍ഥികള്‍ക്ക് ഗുളികകള്‍ എത്തിച്ച് നല്‍കിയാതായി പോലീസിന് വിവരം ലഭിച്ചത്. നേരത്തെയും ലഹരിക്കേസില്‍ ജയിലില്‍ കിടന്നവരാണ് ഇരുവരും.