വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടമായ കുട്ടികൾക്ക് സംസ്ഥാന സർക്കാരിൻ്റെ അധിക സഹായം. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ മക്കൾക്കാണ് സഹായം. ദുരന്തത്തിൽ മാതാപിതാക്കളിൽ രണ്ട് പേരെയും നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാളെ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കുമാണ് സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്.
അങ്ങനെ 21 കുട്ടികൾക്ക് 10 ലക്ഷം രൂപ വീതമാണ് അനുവദിക്കുക. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണ് ഈ സഹായം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുക. വയനാട് ജില്ലാ കളക്ടറുടെ അക്കൗണ്ടിലാണ് ഇത് സൂക്ഷിക്കുക. പിന്നീട് കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുന്നത് വരെ പണം പിൻവലിക്കാനാവില്ല. എന്നാൽ ഈ തുകയുടെ പലിശ മാസം തോറും പിൻവലിക്കാനാവും. കുട്ടികളുടെ രക്ഷകർത്താവിന് മാസം തോറും പലിശ നൽകാൻ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.