കണ്ണൂർ പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്താണ് മൃതദേഹം കണ്ടെത്തിയത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികള്‍ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ ബഹളമുണ്ടാക്കി.
ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തങ്ങൾക്കൊപ്പം ഉറങ്ങാൻ കിടന്നതാണ് കുഞ്ഞെന്നാണ് അച്ഛനും അമ്മയും പറയുന്നത്. വാടക ക്വാർട്ടേഴ്സിലാണ് ഇവർ താമസിച്ചിരുന്നത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ക്വാർട്ടേഴ്സിന് സമീപത്തെ കിണറ്റിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു എന്നാണ് മാതാപിതാക്കൾ പോലീസിനോട് പറഞ്ഞിരിക്കുന്നത്. നിലവിൽ പോലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം കണ്ണൂർ ജില്ല ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തും. അന്വേഷണമാരംഭിച്ചതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.