തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൻ സുരക്ഷാ വീഴ്ചയെ തുടർന്ന് രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തിൽ ആക്രി വിൽപ്പനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജിയിൽ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. ഇന്നലെ ശസ്ത്രക്രിയക്കുശേഷം രോഗ നിര്‍ണയത്തിന് അയച്ച 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.
രാവിലെ പത്തോളജി ലാബിന് സമീപമാണ് സാമ്പിളുകള്‍ ആംബുലന്‍സിലെ ജീവനക്കാര്‍ കൊണ്ടുവെച്ചത്. ഇതാണ് ആക്രിക്കാരൻ മോഷ്ടിച്ചത്. സംഭവത്തെ തുടര്‍ന്ന് നടത്തിയ പോലീസ് അന്വേഷണത്തിൽ ആക്രി വിൽപ്പനക്കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പത്തോളജി ലാബിന് സമീപത്തെ സ്റ്റെയര്‍കെയ്സിന് സമീപമാണ് ആംബുലന്‍സിൽ കൊണ്ടുവന്ന സ്പെസിമെനുകള് വെച്ചിരുന്നത്. ഇതിനുശേഷം ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്ക് പോയി. ഇതിനിടെയാണ് സ്പെസിമെനുകള് മോഷണം പോയത്.
അതേസമയം, ആക്രിയാണെന്ന് കരുതിയാണ് താൻ ബോക്സ് എടുത്തതെന്നാണ് കസ്റ്റഡിയിലുള്ള ആക്രിക്കാരൻ നൽകിയിരിക്കുന്ന മൊഴി. മാത്രമല്ല ശരീരഭാഗങ്ങള്‍ ആണെന്ന് മനസിലായതോടെ പ്രിന്‍സിപ്പൽ ഓഫീസന് സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ മൊഴി നൽകി. ഇതോടെ പരിശോധനയ്ക്ക് അയച്ച സ്പെസിമെനുകള് കൈകാര്യം ചെയ്തതിലെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്.