ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി തുടർച്ചയായി മൂന്നാം തവണയും അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടു.
എയർപോർട്ട് കൗൺസിൽ ഇന്റർനാഷനലിന്റെ (എസിഐ) വേൾഡ് എയർപോർട്ട് സർവീസ് ക്വാളിറ്റി അവാർഡാണ് അബുദാബി നേടിയത്. ലോകോത്തര സൗകര്യങ്ങൾ, പ്രവർത്തന ശേഷി മികവ്, നടപടിക്രമങ്ങളുടെ സുതാര്യത എന്നിവയാണ് എയർപോർട്ടിനെ പുരസ്‌കാരത്തിന് അർഹമാക്കിയത്.
സായിദ് ഇന്റർനാഷനൽ എയർപോർട്ടിന്റെ ലോകോത്തര ആതിഥ്യമര്യാദയ്ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ എലീന സോർലിനി പറഞ്ഞു. അബുദാബി വഴി പോകുന്ന യാത്രക്കാർക്ക് ആദ്യാവസാനം വരെ മികച്ച സേവനമാണ് നൽകുന്നതെന്നും പറഞ്ഞു. 2024ൽ 2.9 കോടി യാത്രക്കാരെ സായിദ് രാജ്യാന്തര വിമാനത്താവളം കൈകാര്യം ചെയ്തിരുന്നു.