ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയുടെ ധൻമോണ്ടിയിലെ വീടായ സുധസ്ഥാനും ബന്ധുക്കളുടെ സ്വത്തുക്കളും കണ്ടുകെട്ടാൻ ഉത്തരവിട്ട് ധാക്ക കോടതി.
ഷെയ്‌ഖ് ഹസീനയുടെ ബന്ധുക്കളുടെ 124 ബാങ്ക് അക്കൗണ്ടുകളും പിടിച്ചെടുക്കാൻ കോടതി ആവശ്യപ്പെട്ടു. ധാക്ക മെട്രോപോളിറ്റൻ സീനിയർ സ്‌പെഷ്യല്‍ ജഡ്‌ജ് ആയ സാക്കിർ ഹൊസൈൻ ഖാലിബ് ഇന്നലെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ആന്റി കറപ്‌ഷൻ കമ്മീഷന്റെ അപേക്ഷയെ തുടർന്നാണ് നടപടി.ഷെയ്‌ഖ് ഹസീനയുടെ മകൻ സാജിബ് വാസെദ് ജോയ്, മകള്‍ വാസെദ് പുടുല്‍, സഹോദരി ഷെയ്‌ഖ് രെഹന, അവരുടെ മക്കളായ ടുലിപ് സിദ്ദിഖ്, രദ്‌വാൻ മുജിബ് സിദ്ദിഖ് എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്. രാജ്യത്താകെ കത്തിപ്പടർന്ന ജനരോഷത്തെ തുടർന്ന് പദവിയൊഴിഞ്ഞ് ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യേണ്ടിവന്ന ഷെയ്‌ഖ് ഹസീന ഇപ്പോള്‍ ഇന്ത്യയിലാണുള്ളത്.ഷെയ്‌ഖ് ഹസീന സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തുടർച്ചയായി നടത്തുന്ന ‘തെറ്റായതും കെട്ടിച്ചമച്ചതുമായ’ അഭിപ്രായങ്ങളിലും പ്രസ്‌താവനകളിലും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.