മുസ്ലീം സമൂഹത്തെ അപമാനിച്ചു; വിജയ് സംഘടിപ്പിച്ച നൊമ്പുതുറയ്ക്കെതി പോലീസില്‍ പരാതി

ചെന്നൈയിൽ നടനും രാഷ്ട്രീയ നേതാവുമായി വിജയ് നടത്തിയ ഇഫ്താർ വിരുന്നിനെതിരെ പരാതി. മുസ്ലീം സമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് വിജയ്ക്കെതിരെ പോലീസ് പരാതി ലഭിച്ചത് എന്നാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയതിന് വിജയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ചെന്നൈ പോലീസ് കമ്മീഷണറുടെ ഓഫീസിലാണ് പരാതി നൽകിയത്.

തമിഴ്‌നാട് സുന്നത്ത് ജമാഅത്തിന്റെ സംസ്ഥാന ട്രഷറർ സയ്യിദ് ഗൗസാണ് പരാതി നൽകിയതെന്ന് റിപ്പോർട്ടുകൾ പറയുന്നു. വിജയ് നടത്തിയ ഇഫ്താർ പരിപാടി അധിക്ഷേപകരവും മുസ്ലീം സമൂഹത്തിന്‍റെ വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ഗൗസ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നോമ്പുമായോ ഇസ്ലാമിക ആചാരങ്ങളുമായോ യാതൊരു ബന്ധവുമില്ലാത്ത വ്യക്തികൾ, “മദ്യപാനികളും റൗഡികളും” ഉൾപ്പെടെ, ചടങ്ങിൽ പങ്കെടുത്തിരുന്നുവെന്നും, അത് ഇഫ്താറിന്റെ പവിത്രതയെ അപമാനിക്കുന്നതാണെന്നും ഇയാള്‍ ആരോപിച്ചു.

“വിജയ് യുടെ തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച ഇഫ്താർ പരിപാടിയിൽ നോമ്പിന്റെയും ഇഫ്താറിന്റെയും മതപരമായ പ്രാധാന്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത ആളുകളാണ് പങ്കെടുത്തത്. അവരുടെ പങ്കാളിത്തം മുസ്ലീങ്ങൾക്ക് അനാദരവും അരോചകവുമായിരുന്നു” ഗൗസ് ആരോപിച്ചു. പരിപാടിക്ക് ശരിയായ ക്രമീകരണങ്ങൾ ചെയ്യുന്നതിൽ വിജയ് പരാജയപ്പെട്ടുവെന്നും ഇത് പങ്കെടുത്തവർക്ക് അസ്വസ്ഥത സൃഷ്ടിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

വിക്രവണ്ടിയിൽ ഒക്ടോബറില്‍ നടന്ന വിജയ്‍യുടെ പാര്‍ട്ടിയുടെ ആദ്യ രാഷ്ട്രീയ റാലിയിലും സമാനമായ ഒരു സംഭവം നടന്നതായി ഗൗസ് ആരോപിച്ചു. മോശം ആസൂത്രണം കാരണം പങ്കെടുത്തവരിൽ പലർക്കും കുടിവെള്ളം ലഭിച്ചില്ലെന്നും ചിലർ നിർജ്ജലീകരണം മൂലം ബോധരഹിതരായിപ്പോയെന്നും അദ്ദേഹം ആരോപിച്ചു.

ഇഫ്താർ പരിപാടിയിൽ നടന്നതായി ആരോപിക്കപ്പെടുന്ന മോശം പെരുമാറ്റത്തിൽ നടന് യാതൊരു പശ്ചാത്താപവുമില്ലെന്നാണ് തോന്നുന്നതെന്നും ഇദ്ദേഹം വിമർശിച്ചു. മതപരമായ പരിപാടികളിൽ പങ്കെടുക്കുന്നതിലെ വിജയിന്റെ ആത്മാർത്ഥതയെ അദ്ദേഹം ചോദ്യം ചെയ്തു, ഇസ്ലാമിക പാരമ്പര്യങ്ങളോടുള്ള യഥാർത്ഥ ബഹുമാനത്താൽ നയിക്കപ്പെടുന്നതിനേക്കാൾ രാഷ്ട്രീയ പ്രേരിതമാണ് അദ്ദേഹത്തിന്റെ പ്രവൃത്തികളെന്നും തമിഴ്‌നാട് സുന്നത്ത് ജമാഅത്ത് ട്രഷറര്‍ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *