ബലാത്സംഗികളെ തെരുവ് നായകളെപ്പോലെ വന്ധീകരണത്തിന് വിധേയമാക്കണമെന്ന രാജസ്ഥാൻ ഗവര്‍ണര്‍ ഹരിഭാവു ബാഗ്‌ഡെയുടെ പ്രസ്താവന വിവാദത്തിൽ. ബലാത്സംഗക്കേസിലെ പ്രതികളെ സംഭവസ്ഥലത്ത് വെച്ച് തന്നെ തല്ലുകയും തെരുവ് നായകളെ പോലെ വന്ധ്യംകരിക്കുകയും ചെയ്യണമെന്നാണ് രാജസ്ഥാൻ ഗവര്‍ണര്‍ ഹരിഭാവു ബാഗ്‌ഡെ പറഞ്ഞത്. മഹാത്മാഗാന്ധി വെറ്ററിനറി കോളജിൽ നടന്ന ഭരത്പൂർ ബാർ കൗൺസിലിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ ജുഡീഷ്യൽ ഓഫീസർമാരെയും അഭിഭാഷകരെയും മറ്റ് പ്രമുഖരെയും അഭിസംബോധന ചെയ്തുകൊണ്ട് ഗവർണർ തന്‍റെ സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുള്ള ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം തെരുവ് നായകളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി വന്ധീകരണം നടത്തിയതായി ചൂണ്ടിക്കാട്ടി. ബലാത്സംഗം ചെയ്യുന്നവരെ ലിംഗഛേദം ചെയ്ത് അതിന്‍റെ അനന്തരഫലങ്ങൾ അനുഭവിക്കാൻ വിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് ഈ വ്യക്തി ആ ഗ്രാമത്തിലൂടെ നടക്കുമ്പോൾ ലിംഗഛേദം ചെയ്ത ആളാണ് എന്ന് പറഞ്ഞ് പരിഹസിക്കുമെന്നും ചൂണ്ടിക്കാട്ടി. ഇത് കുറ്റകൃത്യങ്ങൾ കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പീഡനം നടക്കുമ്പോൾ തടയുന്നതിന് പകരം അത് വീഡിയോയിൽ പകര്‍ത്തുന്നവരെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. ശിവാജിയുടെ ഭരണകാലത്ത് ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട ഒരു ഗ്രാമത്തലവന്‍റെ കൈകാലുകൾ ശിക്ഷയായി തല്ലിയൊടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പരാമര്‍ശിച്ചു. രാജസ്ഥാനിലെ ബീവാറിലെ വിജയനഗറിൽ ഒരു മാസത്തിനിടെ അഞ്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ ബലാത്സംഗം ചെയ്തതിന് 11 പേരെ അറസ്റ്റ് ചെയ്ത കേസിൽ പൊതുജന രോഷം ഉയരുന്നതിനിടെയാണ് ഗവര്‍ണറുടെ പരാമര്‍ശം. അതേസമയം ലൈംഗിക അതിക്രമത്തിനെതിരായ അദ്ദേഹത്തിന്‍റെ ശക്തമായ നിലപാടിനെ ചിലർ പ്രശംസിച്ചപ്പോൾ, മറ്റുചിലർ വിമർശിച്ചു. തീവ്രമായ നടപടികൾ നിയമപരവും മനുഷ്യാവകാശപരവുമായ തത്വങ്ങളുടെ ലംഘനമാണെന്ന് വാദിച്ചു. എന്നാൽ രാജസ്ഥാൻ സര്‍ക്കാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല.