കുടിയേറ്റം നിയന്ത്രിക്കാനായി കാനഡ അടുത്തിടെ കൊണ്ടുവന്ന പുതിയ നടപടികൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന് റിപ്പോർട്ട്.
വിദേശ വിദ്യാർത്ഥികൾക്കും തൊഴിൽ, താമസ വിസകൾക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ പുതിയ ചട്ടങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കാനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിശാലമായ അധികാരമാണ് പുതിയ നിയമപ്രകാരം ലഭിച്ചിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ഉൾപ്പെടെ എല്ലാവരുടെയും വിസകളിന്മേൽ സ്വതന്ത്രമായ തീരുമാനമെടുക്കാനും രേഖകൾ റദ്ദാക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചു. ഉദ്യോഗസ്ഥർക്ക് ഉചിതമെന്ന ബോധ്യപ്പെടുന്ന തീരുമാനം സ്വതന്ത്രമായി എടുത്ത് നടപ്പാക്കാൻ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ നിയമത്തിന്റെ സവിശേഷത.
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനുകളും (ഇ.ടി.എ) താത്കാലിക റെസിഡന്റ് വിസകളും (ടിആർവി) ഉൾപ്പെടെയുള്ള രേഖകൾ തടയാനും റദ്ദാക്കാനും പുതിയ ഇമിഗ്രേഷൻ ആന്റ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് നിയമ പ്രകാരം കനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം തൊഴിൽ പെർമിറ്റുകളും വിദ്യാർത്ഥി വിസകളും റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ സാധിക്കും.
എന്നാൽ ഇത്തരം നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചില നിബന്ധനകളും നിയമം ബാധകമാക്കുന്നു. വിസാ കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾ രാജ്യം വിട്ടുപോകാനുള്ള സാധ്യതയില്ലെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ രാജ്യത്തേക്കുള്ള പ്രവേശനം തടയാനോ അല്ലെങ്കിൽ കാനഡയിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അനുമതി റദ്ദാക്കാനോ സാധിക്കും. ഇതിനൊക്കെയുള്ള വിവേചന അധികാരം ഉദ്യോഗസ്ഥർക്ക് തന്നെ നൽകുന്നുവെന്നതാണ് നിയമത്തിലെ പ്രധാന സവിശേഷത.