ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പൊലീസ് ഇന്ന് കുറ്റപത്രം സമർപ്പിക്കും. കഴിഞ്ഞ മാസം 16നായിരുന്നു നാടിനെ നടുക്കിയ സംഭവമുണ്ടായത്. റിതു ജയൻ എന്ന യുവാവ് അയൽവീട്ടിൽ അതിക്രമിച്ച് കയറി മൂന്ന് പേരെ കൊലപ്പെടുത്തുകയായിരുന്നു. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെയാണ് പ്രതി തലയ്ക്കടിച്ച് കൊന്നത്. ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഇപ്പോഴും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
നിരന്തരമായി ലഹരി ഉപയോഗിച്ചിരുന്ന പ്രതിക്ക് മാനസിക വിഭ്രാന്തി ഇല്ലെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.കൊലപാതകങ്ങൾ നടത്തുന്ന സമയത്ത് റിതു ലഹരി ഉപയോഗിച്ചിട്ടില്ലെന്ന സൂചനയും കുറ്റപ്പത്രത്തിലുണ്ട്. നൂറിലധിക സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം ഒരു മാസത്തിനകം തയാറാക്കിയിരിക്കുന്നത്.
ക്രൂരകൃത്യത്തിന് ശേഷം പ്രതി പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഗുണ്ടയും അഞ്ച് കേസുകളിൽ പ്രതിയുമാണ് റിതു. 2021 മുതൽ ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പൊലീസ് വീട്ടിൽ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കിൽ കൊലപാതകം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ പ്രതികരണം.
അതേസമയം, റിതു മുൻകൂട്ടി ആസുത്രണം ചെയ്താണ് കൊലപാതകങ്ങൾ നടത്തിയതെന്ന് പൊലീസ് തുടക്കത്തിലേ കണ്ടെത്തിയിരുന്നു. റിതുവും മരിച്ച വേണുവിന്റെ വീട്ടുകാരും തമ്മിൽ മൂന്നുവർഷമായി തർക്കങ്ങൾ പതിവായിരുന്നു. ഇതിലുള്ള പ്രതികാരമാണ് കൊലപാതകത്തിൽ കലാശിച്ചത്.