ഡൽഹിയിലെ തോൽവിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തിൽ കല്ലുകടി തുടങ്ങി. കോൺഗ്രസും എഎപിയും പരസ്പരം മത്സരിച്ചതിനെ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ള കടന്നാക്രമിച്ചു.
‘നിങ്ങൾ തമ്മിൽ വഴക്കിടുന്നത് തുടരുക’ എന്നാണ് ഒമർ അബ്ദുള്ള സോഷ്യൽ മീഡിയയിൽ കുറിച്ചത്. പല സീറ്റുകളിലും കോൺഗ്രസ് പിടിച്ച വോട്ട് ആം ആദ്മി പാർട്ടി സ്ഥാനാർഥികൾക്ക് തിരിച്ചടിയായെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഡൽഹിയിൽ 27 വർഷത്തിന് ശേഷം അധികാരം തിരിച്ചുപിടിച്ചിരിക്കുകയാണ് ബിജെപി. ആം ആദ്മി പാർട്ടിയെ തൂത്തെറിഞ്ഞാണ് കുതിപ്പ്. എഴുപതിൽ 47 സീറ്റും നേടി. അരവിന്ദ് കെജ്‍രിവാളും സിസോദിയയും അടക്കം എഎപി നേതാക്കൾക്ക് കാലിടറി. തോൽവി സമ്മതിച്ച കെജ്‍രിവാൾ ക്രിയാത്മക പ്രതിപക്ഷമാകുമെന്നും അറിയിച്ചു.