കുവൈത്ത് സിറ്റി : കുവൈത്തിലെ ജഹ്റയില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് കേന്ദ്രം ജഹ്റ ഹെല്‍ത്ത് സെന്ററില്‍ നിന്ന് ജഹ്റ ഹോസ്‍പിറ്റല്‍ 2 ലേക്ക് മാറ്റിയെന്ന് ജഹ്റ ഹെല്‍ത്ത് റീജ്യണ്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മാരി അറിയിച്ചു. കൂടുതല്‍ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സെന്റർ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.
ഇനി മുതല്‍ ജഹ്റ ഹോസ്‍പിറ്റല്‍ 2ലെ പഴയ ഒ.പി ക്ലിനിക്കുകളിലായിരിക്കും പ്രവാസികളുടെ മെഡിക്കല്‍ ടെസ്റ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററില്‍ പ്രതിദിനം 500 മുതല്‍ 600 വരെ രോഗികള്‍ക്ക് സേവനം നല്‍കാനാവുമെന്ന് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി പറഞ്ഞു. രക്തപരിശോധയ്ക്കം മറ്റ് രോഗനിര്‍ണയ പരിശോധനകള്‍ക്കും വാക്സിനേഷനുകള്‍ക്കുമായി ഇവിടെ ആറ് കൗണ്ടറുകള്‍ വീതമുണ്ട്. നാല് റിസപ്ഷന്‍ കൗണ്ടറുകളും പ്രവര്‍ത്തിക്കും.
രണ്ട് ഷിഫ്റ്റുകളിലായിട്ടായിരിക്കും സെന്ററിന്റെ പ്രവര്‍ത്തനം. രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചയ്ക്ക് രണ്ട് മുതല്‍ ആറ് വരെയും ഇവിടെ നിന്ന് സേവനങ്ങള്‍ ലഭ്യമാവും. ജഹ്റ ഹെല്‍ത്ത് സെന്ററിലെ തിരക്ക് കുറയ്ക്കാനും ഒപ്പം പ്രവാസികള്‍ക്ക് മെഡിക്കല്‍ പരിശോധന സാധ്യമാവുന്നത്ര പെട്ടെന്ന് പൂര്‍ത്തീകരിക്കാനുള്ള സൗകര്യമൊരുക്കുന്നതിനും വേണ്ടി ജഹ്റ ഹെല്‍ത്ത് ഡിസ്‍ട്രിക്ട് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഉവൈദ അല്‍ അജ്‍മിയുടെ നിര്‍ദേശപ്രകാരമാണ് പുതിയ സൗകര്യങ്ങള്‍ ഒരുക്കിയതെന്ന് ജഹ്റ ഹെല്‍ത്ത് റീജ്യണ്‍ പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഫിറാസ് അല്‍ ശമ്മാരി അറിയിച്ചു.