സെൻസസ് ആരംഭിച്ച് ഷാർജ, കണക്കെടുപ്പ് നവംബർ 20 വരെ നീളും

ഷാര്‍ജ : ഷാർജയിലെ സെൻസസ് പ്രവർത്തനങ്ങൾ ആരംഭിച്ചു. സ്ഥിതിവിവരങ്ങളെടുക്കാൻ പരിശീലനം ലഭിച്ച മുന്നോറോളം ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും എത്തിത്തുടങ്ങി. ഷാർജയുടെ സമഗ്രമായ വികസനം ആസൂത്രണം ചെയ്യുന്നതിനായുള്ള ഏറ്റവും പ്രധാന ഘടകമാണ് ഈ കണക്കുകൾ എന്നും കൃത്യമായ വിവരങ്ങൾ നൽകി ഉദ്യോഗസ്ഥരോട് സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

ഒക്ടോബർ 20 മുതൽ ആരംഭിച്ച ജനസംഖ്യ, സ്ഥിതിവിവര കണക്കെടുപപ്പ് വംബർ 20 വരെയാണ് നടക്കുക. ഇതിനായി സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് ഡിപ്പാർട്ടുമെന്റിന്റെ തിരിച്ചറിയൽ രേഖയള്ള ഉദ്യോഗസ്ഥർ ഒരോ വീട്ടിലും സ്ഥാപനങ്ങളിലുമെത്തും. ഗൃഹനാഥന്റെ രാജ്യം, വീട്ടിലെ അംഗങ്ങളുടെ എണ്ണം, അവരുടെ പ്രായം, വിദ്യാഭ്യാസ-തൊഴിൽ യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങളാണ് കുടുംബത്തിൽ നിന്ന് ശേഖരിക്കുക.

സ്വയം പൂരിപ്പിക്കേണ്ട ഫോമുകൾ ഏത് ഭാഷയിൽ വേണമെന്നത് ജനങ്ങൾക്ക് തിരഞ്ഞെടുക്കാം . കെട്ടിടങ്ങളുടെ വിവരങ്ങളും ഉദ്യോഗസ്ഥർ ഇതോടൊപ്പം ശേഖരിക്കും. കെട്ടിടം താമസത്തിനുള്ളതാണോ, വാണിജ്യ ആവശ്യത്തിനുള്ളതാണോ, നിലകളുടെ എണ്ണം, മുറികളുടെ എണ്ണം, പ്രവേശന കവാടങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെടുക. ഓരോരുത്തരും സ്വയം ഫോറം പൂരിപ്പിച്ച് നൽകണം.

180 ലേറെ രാജ്യക്കാർ താമസിക്കുന്ന ഷാർജയിൽ അറബിക്കും ഇംഗ്ലീഷിനും പുറമേ, ഓരോരുത്തരും സംസാരിക്കുന്ന ഭാഷയിൽ ഫോറം നൽകാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് സ്റ്റാറ്റാറ്റിക്സ് വകുപ്പ് അധികൃതർ പറഞ്ഞു. സെൻസസിൽ നൽകുന്ന വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. കണക്കെടുപ്പ് ഫലം അടുത്തമാർച്ചിലാണ് ഭരണാധികാരിക്ക് സമർപ്പിക്കുക.

Leave a Reply

Your email address will not be published. Required fields are marked *