നൗഷാദിന്‍റെ കൊലപാതകം; അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധം, വിശദമായി ചോദ്യം ചെയ്ത് പൊലീസ്

പത്തനംതിട്ട കലഞ്ഞൂർപാടത്ത് നിന്ന് കാണാതായ നൗഷാദിന്‍റെ തിരോധാനക്കേസിൽ അറസ്റ്റിലായ ഭാര്യ അഫ്‌സാനയുടെ മൊഴി പരസ്പര വിരുദ്ധമെന്ന് സുഹൃത്തായ ഷാനി. നൗഷാദിനെ കൊലപ്പെടുത്തി എന്ന് അഫ്സാന പൊലീസിനോട് ആവർത്തിക്കുന്നുണ്ട്. എന്നാൽ മൃതദേഹം മറ്റൊരാളുടെ സഹായത്തോടെ മാറ്റിയെന്നാണ് അഫ്സാനയുടെ പുതിയ മൊഴി. എന്നാൽ, ഇത് എവിടേക്കാണെന്ന് പറയുന്നില്ലെന്നും അഫ്സാനയുടെ കൂട്ടുകാരി സുഹൃത്ത് പറയുന്നു. മൃതദേഹം പെട്ടി ഓട്ടോയിൽ മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയെന്നാണ് അഫ്സാന പറയുന്നത്.

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. നൗഷാദിനെ അടൂർ ഭാഗത്ത് വെച്ച് താൻ കണ്ടെന്ന അഫ്സാന പൊലീസിനോട് കളവ് പറഞ്ഞു. ഇതാണ് കേസിൽ വഴിത്തിരിവായത്. അഫ്സാനയുടെ മൊഴിയില്‍ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലില്‍, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ചു കൊന്നു എന്ന് അഫ്സാന പൊലീസിനോട് തുറന്ന് പറഞ്ഞു. വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നാണ് മൊഴി. ഇതിന്‍റെ അസ്ഥാനത്തില്‍ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്തെ പരിശോധന നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താന്‍ കഴിഞ്ഞില്ല.

പരസ്പര വിരുദ്ധമായ മൊഴി നൽകി പ്രതി പൊലീസിനെ കുഴയ്ക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ അഫ്സാനയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *