പിഎസ്ജിയിൽ നിന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മറും സൗദി പ്രോ ലീഗിലേക്ക്. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തി. താരത്തിന്റെ വൈദ്യ പരിശോധന ഉടൻ നടക്കും. രണ്ട് വർഷത്തേക്കാണ് കരാർ. അൽ ഹിലാൽ ക്ലബുമായി താരം കരാറിലെത്തിയതായി ഫ്രഞ്ച് മാധ്യമം ‘ലെ ക്വിപ്’റിപ്പോർട്ട് ചെയ്തിരുന്നു.അൽ ഹിലാലുമായി രണ്ട് വർഷത്തെ കരാറിലാണ് നെയ്മർ ധാരണയിലെത്തിയത്. ബ്രസീലിയൻ സ്ട്രൈക്കറുടെ കൈമാറ്റം സംബന്ധിച്ച നിബന്ധനകൾ പി.എസ്.ജിയും സൗദി ക്ലബും ചർച്ച ചെയ്യുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
2017ൽ ലോക റെക്കോഡ് തുകയായ 222 ദശലക്ഷം യൂറോക്കാണ് നെയ്മർ പി.എസ്.ജിയിൽ എത്തിയത്. 112 മത്സരങ്ങളിൽ ക്ലബിനായി 82 ഗോളുകൾ നേടിയിട്ടുണ്ട്. പി.എസ്.ജിയിൽനിന്ന് സീസണിന്റെ തുടക്കത്തിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമിയിലേക്ക് ചേക്കേറിയിരുന്നു. മറ്റൊരു സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസേമ, സാദിയോ മാനെ, എൻഗോളോ കാന്റെ, റിയാദ് മെഹ്റസ് തുടങ്ങിയ പ്രമുഖ താരങ്ങൾ സൗദിയിലേക്ക് ചേക്കേറിയതിന് പിന്നാലെ നെയ്മറും സൗദിയിലെത്തുമെന്ന വാർത്ത ഗൾഫിലെ ആരാധകർ ആകാംക്ഷയോടെയാണ് കാണുന്നത്.
അൽ ഹിലാലും അമേരിക്കൻ മേജർ സോക്കർ ലീഗ് ക്ലബുകളും മുൻ ക്ലബ് ബാഴ്സലോണയുമാണ് താരത്തിനായി രംഗത്തെത്തിയത്. 2017ൽ ലോക ഫുട്ബോളിലെ സർവകാല റെക്കോഡ് തുകയ്ക്കാണ് ബ്രസീലുകാരൻ ബാഴ്സയിൽനിന്ന് പിഎസ്ജിയിലേക്ക് എത്തിയത്. 2021 കോടി രൂപയായിരുന്നു പ്രതിഫലം. ഫ്രഞ്ച് ക്ലബ്ബിനായി 173 മത്സരത്തിൽനിന്ന് 118 ഗോളുകൾ നേടിയ താരം 77 ഗോളുകൾക്ക് അവസരങ്ങളും ഒരുക്കിയിരുന്നു.