പണം തട്ടാൻ വ്യാജ പീഡന പരാതി; രണ്ട് യുവതികളും സഹായിയും അറസ്റ്റിൽ

യുവാവിനെ വ്യാജ പീഡന പരാതിയിൽ കുടുക്കി പണം തട്ടാൻ ശ്രമിച്ച മൂന്നംഗ സംഘത്തെ ഗോവ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശികളായ രണ്ട് യുവതികളും ഇവരുടെ സഹായിയായ ഒരു പുരുഷനുമാണ് അറസ്റ്റിലായത്. പണം തട്ടിയെടുക്കാനുള്ള ലക്ഷ്യത്തോടെ യുവതികൾ താനുമായി സൗഹ‍ൃദം ഉണ്ടാക്കുകയും പിന്നീട് വ്യാജ പീഡന പരാതി നൽകിയെന്നുമുള്ള ഗുജറാത്ത് സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീകൾ നിലവിൽ കഴിയുന്നത് ഗോവയിലായതിനാൽ ഇവിടുത്തെ കാലൻഗുട്ടെ പൊലീസിലാണ് യുവാവ് പരാതി നൽകിയത്.

പരാതിക്ക് പിന്നാലെ തിങ്കളാഴ്ച പൊലീസ് മൂന്നുപേരെയും പിടികൂടുകയായിരുന്നു. അന്വേഷണത്തിനിടെ പൂണെ സ്വദേശിയായ ബിസിനസുകാരന്റെ പരാതിയും ലഭിച്ചതായി പൊലീസ് പറഞ്ഞു. വ്യാജ പീഡന പരാതി നൽകുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടർന്നുള്ള അന്വേഷണത്തിൽ യുവതികൾ ഗുജറാത്തിലും ഗോവയിലുമായി നിരവധി പേർക്കെതിരെ പീഡന പരാതികൾ നൽകിയതായി കണ്ടെത്തി. സ്ത്രീകളിലൊരാൾ ഓഗസ്റ്റ് 23ന് ഗോവയിലെ കോൽവാലേയിൽ നൽകിയ പരാതിയെ തുടർന്നു ഒരാളെ പൊലീസ് പിടികൂടിയിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *