‘മുസ്ലീം ആണോ, ഹിന്ദുവാണോ? കൂട്ടുകാര്‍ ചോദിക്കുമായിരുന്നു: സ്‌കൂള്‍ കാലഘട്ടത്തിലെ അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് അനുസിതാര

മലയാളിയുടെ പ്രിയ നായികയാണ് അനുസിതാര. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ, അഭിനയമുഹൂര്‍ത്തങ്ങളിലൂടെ മലബാറിന്റെ സുന്ദരി, അനുസിതാര പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റി. സ്‌കൂള്‍ കാലഘട്ടത്തിലെ തന്റെ കൂട്ടുകാര്‍ക്കിടയില്‍നിന്നുണ്ടായ ചില അനുഭവങ്ങള്‍ തുറന്നുപറയുകയാണ് താരം. 

അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെങ്കിലും കുട്ടിക്കാലത്ത് വീട്ടില്‍ അതിനെപ്പറ്റിയൊന്നും പറഞ്ഞിരുന്നില്ലെന്ന് അനുസിതാരം. എന്നാല്‍, എന്റെ ജാതിയേതാ മതമേതാ എന്നൊക്കെ സാധാരണ എല്ലാ കുട്ടികളും ചോദിക്കുന്നതുപോലെ ഞാനും ചോദിക്കുമായിരുന്നു. അപ്പോ നമ്മള്‍ക്ക് ജാതിയും മതവുമൊന്നുമില്ലെന്ന് അമ്മ പറയും. ഏറ്റവും നല്ല മതം സ്‌നേഹം ആണെന്നൊക്കെ അച്ഛന്‍ പറഞ്ഞുതരുമായിരുന്നു.

സ്‌കൂളില്‍ കുട്ടികള്‍ ചോദിക്കും: അച്ഛന്റെ പേരെന്താ? ഞാന്‍ പറയും അബ്ദുള്‍ സലാം. അമ്മയുടെ പേര് രേണുക സലാം എന്നുപറയുമ്പോള്‍ അനു മുസ്ലീം ആണോ ഹിന്ദുവാണോ എന്നുചോദിക്കും. അപ്പോള്‍ എനിക്ക് ജാതിയും മതവും ഇല്ലെന്നുപറയും. ഇപ്പോഴും അങ്ങനെ പറയാന്‍ തന്നെയാണ് ഇഷ്ടം. അച്ഛനും അമ്മയും രണ്ടു മതങ്ങളില്‍ നിന്നുള്ളവരാണെന്ന ചിന്തയൊന്നും എനിക്കുണ്ടായിരുന്നില്ല. കാരണം ഞാന്‍ അമ്പലത്തില്‍ പോകാറുണ്ട്. കുട്ടിക്കാലത്ത് മദ്രസയില്‍ പോയിട്ടുണ്ട്.

എന്റെ സര്‍ട്ടിഫിക്കറ്റില്‍ മതത്തിന്റെ കോളത്തില്‍ മുസ്ലീം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍. ഇപ്പോള്‍ എനിക്ക് ജാതിയും മതവും ഇല്ല. എനിക്കു ജനിക്കുന്ന കുട്ടികളെയും ജാതിയും മതവും ഇല്ലാതെ വളര്‍ത്താനാണ് ഇഷ്ടം. ചെറുപ്പം മുതല്‍ വീട്ടില്‍ അങ്ങനെയാണ് ശീലിപ്പിച്ചിട്ടുള്ളത്. എനിക്ക് ഹിന്ദുവോ മുസ്ലീമോ ക്രിസ്ത്യനോ അങ്ങനെ ഒന്നുമില്ല. എല്ലാവരും എനിക്ക് ഒരുപോലെയാണ്. അങ്ങനെ ഒരു സൗഭാഗ്യം എനിക്കുണ്ട്. മറ്റുള്ളവര്‍ക്ക് കിട്ടാത്ത ഭാഗ്യമാണ് എനിക്കു കിട്ടിയത്. ഞങ്ങളുടെ ആഘോഷങ്ങള്‍ക്കെല്ലാം ഞങ്ങള്‍ ഒരുമിച്ചേ നില്‍ക്കാറുള്ളൂ. അതൊരു പ്രത്യേക സുഖമാണ്- അനുസിതാര പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *