കുവൈത്ത് പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന് തുടക്കം

ഗാസയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കുന്നതിനും ദുരിതാശ്വാസ സഹായം വർദ്ധിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾക്കായി ലോകം ഇടപെടണമെന്ന് കുവൈത്ത് കിരീടാവകാശി ആവശ്യപ്പെട്ടു. പതിനേഴാം ദേശീയ അസംബ്ലിയുടെ രണ്ടാം സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്. അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി ഫലസ്തീൻ പ്രശ്‌നത്തിന് സമഗ്രവും നീതിയുക്തവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികളെയും കുവൈത്ത് പിന്തുണക്കും. ഗാസയിൽ ഇസ്രായേൽ മാനുഷിക നിയമങ്ങളും അന്താരാഷ്ട്ര കൺവെൻഷനുകളും തുടർച്ചയായി ലംഘിക്കുന്നതിനെ കിരീടാവകാശി അപലപിച്ചു.

രാജ്യത്തിന്റെ വികസനം കൈവരിക്കുന്നതിനും ബജറ്റിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിനും സർക്കാർ എല്ലാ വഴികളും തേടുമെന്ന് പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് ദേശീയ അസംബ്ലിയിൽ വ്യക്തമാക്കി. അതിനിടെ ഇസ്രായേൽ അധിനിവേശ സേനയുടെ വംശഹത്യയുടെ യുദ്ധമാണ് ഫലസ്തീനികൾ നേരിടുന്നതെന്ന് ദേശീയ അസംബ്ലി സ്പീക്കർ അഹ്മദ് അൽ സദൂൻ പറഞ്ഞു. ഗാസയിലെ നിരപരാധികളായ ജനങ്ങൾക്കെതിരെ സയണിസ്റ്റ് ഭരണകൂടം നടത്തുന്ന ഭീകരമായ പ്രവൃത്തികളെ അൽ സദൂൻ അപലപിച്ചു. രാജ്യത്തിന്റെ വികസനവും പുരോഗതിയും കൈവരിക്കുന്നതിന് പാർലമെന്റ് സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാർലമെന്റ് അംഗം ഒസാമ അൽ ഷഹീൻ, ദേശീയ അസംബ്ലി സെക്രട്ടറിയായും എം.പി ഡോ. ഫലാഹ് അൽ ഹജ്‌രിയെ പാർലമെന്റ് നിരീക്ഷകനായും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *