‘എന്നെ വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്, ബ്രേക്കപ്പായാല്‍ പങ്കാളി ആയിരുന്നയാളെക്കുറിച്ച് മോശം പറയില്ല’;  അഭയ 

മലയാളികള്‍ക്ക് സുപരിചിതയാണ് അഭയ ഹിരണ്‍മയി. ഗായികയായ അഭയ സോഷയ്ല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്. നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരിലും അഭയ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇരുവരും പിന്നീട് പ്രണയ ബന്ധം അവസാനിപ്പിക്കുകയും ജീവിതത്തില്‍ മുന്നോട്ട് പോവുകയും ചെയ്തു. ഇപ്പോഴിതാ മോഹന്‍ലാല്‍ നായകനായ മലൈക്കോട്ട വാലിബനിലെ മനോഹരമായ പാട്ടിലൂടെ കയ്യടി നേടുകയാണ് അഭയ. എന്നാല്‍ താന്‍ ഏത് സിനിമയ്ക്ക് വേണ്ടിയാണെന്ന് പോലും അറിയാതെയായിരുന്നു അഭയ ആ പാട്ട് പാടിയത്.

മലൈക്കോട്ട വാലിബനില്‍ താന്‍ പാട്ടുപാടിയ കഥ പങ്കുവെക്കുകയാണ് അഭയ ഹിരണ്‍മയി. ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അഭയ മനസ് തുറന്നത്.

”ഒരു വര്‍ഷം മുമ്പ് പ്രശാന്തിന്റെ അസിസ്റ്റന്റ് വിളിച്ചിരുന്നു. ഒന്ന് പാടി നോക്കൂവെന്ന് പറഞ്ഞു. ഞാന്‍ പ്രതീക്ഷയൊന്നുമില്ലാതെയാണ് പോയി പാടിയത്. പാട്ട് പാടുന്ന സമയത്ത് രസമായിട്ട് തോന്നി. എനിക്ക് പറ്റുന്നൊരു പാട്ട് പോലെ തോന്നി. പണ്ടത്തെ കെപിഎസി നാടകങ്ങളിലെ പാട്ട് പോലെ തോന്നി. ആരാണ് എന്താണെന്നോ എവിടെയാണ് ഈ പടം വരുന്നത് എന്നൊന്നും ചോദിച്ചില്ല. പാടി വന്നു. ഒരു മാസം മുമ്പ് ലിജോ വിളിച്ചിട്ട് വായോ എന്ന് പറഞ്ഞു. അഭയ പാടിയ പാട്ട് കേള്‍ക്കണ്ടേന്ന് ചോദിച്ചു. ഈ പടത്തിന് വേണ്ടിയാണ് ഒരു വര്‍ഷം മുമ്പ് പാടിയതെന്ന് പറഞ്ഞു. എനിക്ക് ഭയങ്കര സന്തോഷമായി” അഭയ പറയുന്നു. 

”വയനാട് എന്റെ സുഹൃത്തിന്റെ റിസോര്‍ട്ടില്‍ സുഹൃത്തുക്കളുടെ കൂടെ പോയപ്പോള്‍ നല്ല ലൈറ്റ് കണ്ടു. അപ്പോള്‍ എനിക്ക് ഓര്‍മ്മ വന്നത് ലാത്തിരി പൂത്തിരി കമ്പത്തിരി എന്ന പാട്ടാണ്. ആ പാട്ട് ഇട്ടപ്പോള്‍ അത് കണക്ട് ചെയ്തത് വേറെ കാര്യമായിട്ടാണ്. ഇങ്ങനൊരു ബ്രേക്കപ്പ് ഉണ്ടായപ്പോള്‍ ഒപ്പോസിറ്റ് നില്‍ക്കുന്ന വ്യക്തിയെക്കുറിച്ച് നെഗറ്റീവ് പറയണം എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. എനിക്ക് പറ്റില്ല അത്. എന്നെ ഇത്രയും കാലം വളര്‍ത്തിക്കൊണ്ടു വന്ന വ്യക്തിയാണ്. എനിക്ക് അതില്‍ പ്രശ്‌നങ്ങളുണ്ട്. അത് എന്റെ വളരെ വ്യക്തിപരമായ കാര്യമാണ്. ഞാനത് നാട്ടുകാരോട് വിശദമാക്കണം എന്ന് പറയുന്നത് സാധ്യമായ കാര്യമല്ല” എന്നും അഭയ പറയുന്നു.

വസ്ത്രത്തിന്റെ കാര്യത്തില്‍ പറയുമ്പോള്‍ എനിക്ക് വ്യക്തിപരമായി ഒന്നും തോന്നാറില്ല. അത് അവര്‍ കണ്ട് ശീലിക്കാത്ത കാര്യമായതു കൊണ്ടാണ്. എനിക്ക് ഈ കാര്യങ്ങള്‍ എടുക്കാനുള്ള മാനസിക പക്വത ചിലപ്പോള്‍ എന്റെ മാതാപിതാക്കള്‍ക്കുണ്ടാകണമെന്നില്ല എന്റെ സുഹൃത്തുക്കള്‍ക്കുണ്ടാകണമെന്നില്ല. അവര്‍ വിഷമിക്കുന്നുവെന്ന് കാണുമ്പോള്‍ ഉണ്ടാകുന്ന വിഷമമുണ്ടെന്നും അഭയ പറയുന്നുണ്ട്. വിമര്‍ശനങ്ങളേയും അധിക്ഷേപങ്ങളേയും മറി കടന്ന് മുന്നോട്ട് പോവുകയാണ് അഭയ ഹിരണ്‍മയി.

 

Leave a Reply

Your email address will not be published. Required fields are marked *