റമദാനിൽ വിശ്വാസികളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങൾ പൂർത്തിയാക്കി കുവൈത്തിലെ ഏറ്റവും വലിയ പള്ളിയായ മസ്ജിദുൽ കബീര്‍. റമദാനിലെ 27ആം രാവിൽ ഒരു ലക്ഷത്തിലധികം വിശ്വാസികളെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് പള്ളിയിൽ നടന്നുവരുന്നത്.
ഇതിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി മസ്ജിദുൽ കബീര്‍ അഡ്മിനിസ്ട്രേഷൻ ഡയറക്ടർ അലി ഷദ്ദാദ് അൽ മുതൈരി പറഞ്ഞു. 5,000ത്തിലധികം ഇഫ്താർ കിറ്റുകള്‍ വിതരണം ചെയ്യുമെന്നും അൽ മുതൈരി പറഞ്ഞു. മിഷാരി അൽ അഫാസി, അഹമ്മദ് അൽ നഫീസ്, ഫഹദ് വാസൽ, മാജിദ് അൽ അൻസി തുടങ്ങിയവര്‍ അവസാന പത്തിലെ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്‍കുമെന്ന് അൽ മുതൈരി വ്യക്തമാക്കി. റമദാനിൽ ഖുർആൻ മനഃപാഠമാക്കൽ തുടങ്ങി നിരവധി മത്സരങ്ങളും സംഘടിപ്പിക്കും. റമദാനിലെ തിരക്ക് കണക്കിലെടുത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകയിടം നിശ്ചയിച്ചിട്ടുണ്ട്. ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായവും മുഴുവന്‍ സമയവും ലഭ്യമാക്കിയിട്ടുണ്ട്.
45,000 ചതുരശ്രമീറ്റർ വിസ്തീർണവും 60,000ത്തിലധികം വിശ്വാസികളെ ഉൾക്കൊള്ളാൻ ശേഷിയുമുള്ള മസ്ജിദുൽ കബീര്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളിയാണ്. കുവൈത്ത്, ഗൾഫ് വാസ്തുവിദ്യയുടെ സങ്കലനവും ഇസ്ലാമിക വാസ്തുവിദ്യ പൈതൃകത്തെ പ്രതിനിധീകരിക്കുന്നതുമാണ് മസ്ജിദിന്റെ നിർമിതി. മുൻ അമീർ ശൈഖ് ജാബിർ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ മുൻകൈയിൽ 1979ൽ നിർമ്മാണം ആരംഭിച്ച ഗ്രാൻഡ് മസ്ജിദ് 1986ലാണ് തുറന്നത്.