നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം; ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി നഴ്‌സിംഗ് സീറ്റുകൾ

ഈ സര്‍ക്കാരിന്റെ കാലത്ത് നഴ്സിങ് രംഗത്ത് ചരിത്ര മുന്നേറ്റം നടത്തിയതായി ആരോ​ഗ്യമന്ത്രി വീണ ജോര്‍ജ്. നഴ്സിങ് മേഖലയിലെ വലിയ സാധ്യതകള്‍ മുന്നില്‍ കണ്ട് ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം പുതുതായി വര്‍ധിപ്പിച്ചത് 1020 ബി.എസ്.സി. നഴ്സിങ് സീറ്റുകൾ. സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചത്.

കൂടാതെ 2021-ല്‍ 7422 ബി.എസ്.സി. നഴ്സിങ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചു. മാത്രവുമല്ല ജനറല്‍ നഴ്സിങിന് 100 സീറ്റുകളും വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ മേഖലയില്‍ മാത്രം എട്ട് നഴ്സിങ് കോളജുകളാണ് സ്ഥാപിച്ചത്. അതേടൊപ്പം പുതുതായി ആരംഭിച്ച നഴ്സിങ് കോളജുകള്‍ക്കായി തസ്തികകളും സൃഷ്ടിച്ചു. തിരുവനന്തപുരത്തും, ആലപ്പുഴയിലും എം.എസ്.സി. മെന്റല്‍ ഹെല്‍ത്ത് നഴ്സിങ് കോഴ്സ് ആരംഭിച്ചു. ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്ക് നഴ്സിങ് മേഖലയില്‍ സംവരണം അനുവദിച്ചതായും മന്ത്രി അറിയിച്ചു.

നമ്മുടെ നഴ്സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തില്‍ മലയാളി നഴ്സുമാര്‍ക്ക് വലിയ സ്വീകാര്യതയാണുള്ളത്. അത് മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. വിദേശ രാജ്യങ്ങളില്‍ നഴ്സുമാര്‍ക്ക് മികച്ച അവസരങ്ങള്‍ ലഭ്യമാക്കാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഉള്‍പ്പെടെയുള്ള സംഘം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിദേശങ്ങളില്‍ വലിയ അവസരങ്ങളാണ് ലഭ്യമായത്.

Leave a Reply

Your email address will not be published. Required fields are marked *