ബിജെപിയുടെ മുസ്ലിം വിരുദ്ധ പ്രചാരണം ; യുകെയിൽ പ്രതിഷേധവുമായി പ്രവാസികൾ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വിദ്വേഷ പ്രചാരണം അഴിച്ചുവിടുന്ന ബി.ജെ.പിക്കെതിരെ പ്രതിഷേധവുമായി യു.കെയിലെ ഇന്ത്യൻ പ്രവാസികൾ. ദലിത്, ഒ.ബി.സി വിഭാഗത്തിലുള്ളവരെ മുസ്ലിംകൾക്കെതിരെ തിരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലണ്ടനിലെ പാർലമെന്റ് സ്‌ക്വയറിൽ ജാഗ്രതാ സമ്മേളനം നടത്തി. പരസ്യമായ നിലപാട് സ്വീകരിച്ചാൽ തങ്ങളുടെ ഒ.സി.ഐ കാർഡുകൾ അസാധുവാക്കപ്പെടുകയോ ഇന്ത്യയിലെ കുടുംബങ്ങൾ ആക്രമിക്കപ്പെടുകയോ ചെയ്യുമെന്ന ഭയത്താൽ പ്രവാസികളിൽ പലരും ഭയപ്പെടുന്ന സമയത്താണ് ഇത്തരമൊരു സമ്മേളനം നടക്കുന്നത്. 16 പ്രവാസി ഗ്രൂപ്പുകൾ ചേർന്ന് സംഘടിപ്പിച്ച വിജിൽ ഫോർ ഡെമോക്രസി ഇൻ ഇന്ത്യ എന്ന പരിപാടിയിൽ 150ഓളം പേർ പങ്കെടുത്തത് ഐക്യദാർഢ്യം രേഖപ്പെടുത്തി.

മുൻ എ.എൻ.സി എം.പിയും എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ ആൻഡ്രൂ ഫെയിൻസ്‌റ്റൈൻ ഐക്യദാർഢ്യത്തിൽ പങ്കെടുത്തു. ഗാസയിൽ പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കുന്ന ഇസ്രായേൽ രാഷ്ട്രത്തെ പ്രോത്സാഹിപ്പിക്കുകയും ആയുധം നൽകുകയും ചെയ്യുന്ന ലോകത്തിലെ ഏറ്റവും തീവ്രമായ വംശീയ-ദേശീയവാദികളിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ ഹിന്ദു ദേശീയ തത്ത്വചിന്തയ്ക്ക് നാസി, യഹൂദ വിരുദ്ധ പ്രസ്ഥാനമായ ആർ.എസ്.എസിൽ വേരുകളുണ്ടെന്നും ഇസ്രായേൽ-മോദി ബന്ധം വെറുപ്പുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. യുകെയിലെ വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ കെയർ സ്റ്റാർമറിനെതിരെ മത്സരിക്കുമെന്ന് ഫെയിൻസ്‌റ്റൈൻ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന രീതിയിലും ഓരോ ഘട്ടത്തിലും ആരോപിക്കപ്പെടുന്ന അഴിമതിയിലും സമ്മേളനത്തിൽ സംസാരിച്ചവർ ആശങ്ക പങ്കുവച്ചു. പാരിസ്ഥിതിക വിനാശകാരിയായ കൽക്കരി ഖനികൾക്കും റിഫൈനറികൾക്കും വഴിയൊരുക്കാൻ വേണ്ടി കുടിയിറക്കപ്പെടുന്ന ആദിവാസി സമൂഹങ്ങളെ പീഡിപ്പിക്കുന്നതിൽ അദാനി ഗ്രൂപ്പിന് ഇന്ത്യൻ ഭരണകൂടത്തിന്റെയും സുരക്ഷാ സേനയുടെയും പിന്തുണയുണ്ടെന്ന് സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പിലെ കൽപ്പന വിൽസൺ അഭിപ്രായപ്പെട്ടു.

മോദിയുടെ വിദ്വേഷം നിറഞ്ഞ പ്രസംഗങ്ങളെ വിമർശിച്ച് യു.കെയിലെ ജാതി സംഘടനയായ കാസ്റ്റ് വാച്ച് യു.കെയുടെ അധ്യക്ഷൻ സത്പാൽ മുമാൻ ഇന്ത്യയിലെ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

ദിവസവും വിദ്വേഷ പ്രസംഗങ്ങൾ നടത്തുകയും മുസ്ലിംകളെയും മറ്റ് ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ട് അക്രമത്തിന് പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമടക്കമുള്ള ബി.ജെ.പി-ആർ.എസ്.എസ് കൂട്ടുകെട്ടിനെ നേരിടാൻ നാം ഐക്യദാർഢ്യത്തോടെ നിൽക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന് വിളിക്കപ്പെടുന്ന ഇന്ത്യയിൽ ഹിന്ദു ദേശീയതയുടെ പേരിൽ നടക്കുന്ന വംശഹത്യയെയും വംശീയ ഉന്മൂലനത്തെയും കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കാൻ താൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെടുന്നെന്നും അദ്ദേഹം പറഞ്ഞു. അംബേദ്കർ തയ്യാറാക്കിയ ഇന്ത്യയുടെ മതേതര ഭരണഘടനയ്ക്ക് പകരം ക്രൂരവും സ്ത്രീവിരുദ്ധവും ജാതീയവുമായ രണ്ടാം നൂറ്റാണ്ടിലെ നിയമങ്ങൾ കൊണ്ടുവരുക എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ എങ്ങനെയാണ് ഇസ്ലാമോഫോബിയ സാധാരണ കാര്യമായി മാറ്റിയതെന്ന് സമ്മേളനത്തിൽ പങ്കെടുത്ത മുസ്‌ലിം സംഘടനകളുടെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഹിന്ദുത്വത്തിന്റെ യഥാർത്ഥ മുഖം ബ്രിട്ടനിലെ ആർക്കും അറിയില്ല. ഇതുസംബന്ധിച്ച് ബ്രിട്ടീഷ് ജനതയെയും പങ്കാളികളെയും ഏജൻസികളെയും ബോധവത്കരിക്കേണ്ടതുണ്ടെന്നും യു.കെ-ഇന്ത്യൻ മുസ്ലിം കൗൺസിലിലെ മുഹമ്മദ് ഒവൈസ് പറഞ്ഞു.

മോദിക്കും ബി.ജെ.പിക്കുമെതിരെ ശബ്ദമുയർത്തുന്ന സജീവവും സംഘടിതവുമായ പ്രവാസിശബ്ദങ്ങൾ ഇല്ലെന്ന് കരുതി വഞ്ചിതരാകരുത്. തങ്ങൾ ഇവിടെയുണ്ടെന്നും എവിടെയും പോകുന്നില്ലെന്നും ‘ഹിന്ദൂസ് ഫോർ ഹ്യൂമൻ റൈറ്റ്‌സ് യു.കെ’ ഡയറക്ടർ രാജീവ് സിൻഹ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *